ലണ്ടൻ: ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണമൂർത്തിയുടെ മരുമകൻ ഋഷി സുനാക്, ഗോവയിൽ വേരുകളുള്ള സുയെല്ല ഫെർണാണ്ടസ് എന്നിവരെ ഉൾപ്പെടുത്തി പ്രധാനന്ത്രി തെരേസാ മേ മന്ത്രിസഭ അഴിച്ചുപണിതു. ഇവർ കൂടി എത്തിയതോടെ ഇന്ത്യൻ വംശജരായ മന്ത്രിമാരുടെ എണ്ണം നാലായി. സഹമന്ത്രി അലോക് ശർമ, ജൂണിയർമന്ത്രി ശൈലേഷ് വരാ എന്നിവരാണു മറ്റു രണ്ടുപേർ.
കൺസർവേറ്റീവ് പാർട്ടിയിലെ ഇന്ത്യൻ വംശജരായ അഞ്ച് എംപിമാരിൽ നാലുപേരും ഇതോടെ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുകയാണ്. അഞ്ചാമത്തെ എംപിയായ പ്രീതി പട്ടേൽ കാബിനറ്റ് റാങ്കുള്ള മന്ത്രിയായിരുന്നെങ്കിലും ഇസ്രയേൽ സന്ദർശന വിവാദത്തിന്റെ പേരിൽ രാജിവയ്ക്കാൻ നിർബന്ധിതയാവുകയായിരുന്നു.
ഹൗസിംഗ്, ലോക്കൽ ഗവൺമെന്റ് വകുപ്പിൽ ജൂണിയർ മന്ത്രിയായാണ് 37കാരനായ സുനാകിനെ നിയമിച്ചത്.നാരായണമൂർത്തിയുടെ പുത്രി അക്ഷത മൂർത്തിയുടെ ഭർത്താവായ സുനാക് റിച്ച്മൺഡിൽനിന്നുള്ള കൺസർവേറ്റീവ് എംപിയാണ്.
ഗോവയിൽ വേരുകളുള്ള സുയെല്ലാ ഫെർണാണ്ടസിനു ബ്രെക്സിറ്റ് ഡിപ്പാർട്ടുമെന്റിൽ ജൂണിയർ മന്ത്രിയുടെ ചുമതല നൽകി. ഇരുവരും കടുത്ത ബ്രെക്സിറ്റ് അനുകൂലികളാണ്. നാഷണൽ ഹെൽത്ത് സർവീസിൽ ജനറൽ പ്രാക്ടീഷണറാണു സുനാകിന്റെ പിതാവ്. മാതാവ് ഫാർമസിസ്റ്റും. മാതാവിന്റെ മരുന്നുകടയിൽ പ്രവർത്തിച്ചു ബിസിനസിലേക്കു കടന്ന സുനാക് പിന്നീട് നൂറുകോടി പൗണ്ടിന്റെ ആഗോള നിക്ഷേപക സ്ഥാപനം കെട്ടിപ്പടുത്തു.2015ലാണ് ആദ്യം പാർലമെന്റിലേക്കു മത്സരിച്ചത്. ഓക്സ്ഫഡിലും സ്റ്റാൻഫോർഡിലുമാണു സുനാക് പഠിച്ചത്. യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പുറത്തുകടക്കുന്നതോടെ ബ്രിട്ടീഷ് ബിസിനസിൽ കുതിച്ചുചാട്ടമുണ്ടാവുമെന്നാണു സുനാകിന്റെ നിലപാട്.
നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാക് ബ്രിട്ടനിൽ മന്ത്രി
01:01 AM Jan 11, 2018 | Deepika.com