സാൻഫ്രാൻസിസ്കോ: കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ദക്ഷിണ കലിഫോർണിയയിൽ മരിച്ചവരുടെ എണ്ണം 15 ആയി.163 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്പതുപേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
ലോസ് ആഞ്ചലസ് നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മോണ്ടിസിറ്റോ, കാർപെന്റിരിയ മേഖലകളിലാണു ചൊവ്വാഴ്ച കനത്ത പേമാരിയുണ്ടായത്. തുടർന്നു പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. റോഡുകളിൽ വൻ പാറക്കല്ലുകളും ചെളിയും നിറഞ്ഞു. ഏതാനും വീടുകൾക്കും നാശമുണ്ടായി. അതിസന്പന്നരും പ്രശസ്തരും താമസിക്കുന്ന മേഖലയാണു മോണ്ടിസിറ്റോ. ഇവിടെയുള്ള ഓഫ്രാ വിൻഫ്രിയുടെ വീട് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. മോണ്ടിസിറ്റോയിൽ അഞ്ചുമിനിറ്റിനകം ഒന്നര സെന്റിമീറ്റർ മഴയാണു പെയ്തത്.
സാന്റാ ബാർബര കൗണ്ടിയിൽനിന്നു നേരത്തെ ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചുമാറ്റി.സാന്റാ ബാർബരയ്ക്കു കിഴക്കുള്ള റോമറോ കാന്യണിൽ കുടുങ്ങിയ 300ൽ അധികം പേരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
പ്രളയം, മണ്ണിടിച്ചിൽ; കലിഫോർണിയയിൽ മരണം 15 ആയി
01:01 AM Jan 11, 2018 | Deepika.com