സീയൂൾ: രണ്ടു വർഷത്തിനുശേഷം ദക്ഷിണ-ഉത്തര കൊറിയകൾ തമ്മിൽ നടന്ന ഉന്നതതല ചർച്ച, മേഖലയിൽ ഉരുണ്ടുകൂടിയ യുദ്ധാശങ്കകൾ തത്കാലത്തേക്കു നീക്കുന്നതായി. അടുത്ത മാസം ദക്ഷിണകൊറിയയിൽ നടക്കുന്ന വിന്റർ ഒളിന്പിക്സിൽ ഉത്തരകൊറിയ പങ്കെടുക്കും. ഇതിനായി ഉത്തരകൊറിയയ്ക്കെതിരേ യുഎൻ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പ്രകാരമുള്ള നടപടികൾ ദക്ഷിണകൊറിയ തത്കാലത്തേക്കു നിർത്തിവയ്ക്കും. 2015ൽ വിച്ഛേദിച്ച മിലിട്ടറി ഹോട്ട്ലൈൻ പുനഃസ്ഥാപിക്കും. അതി ർത്തി പ്രശ്നങ്ങളിൽ സൈനിക തല ചർച്ച നടത്താനും ഇരുവരും സമ്മതിച്ചു.
കൊറിയകൾക്കിടയിലെ നിസൈനീകൃത മേഖലയിലുള്ള പാൻമുൻജോം സമാധാനഗ്രാമത്തിലായിരുന്നു ചർച്ച. കൊറിയകളുടെ ഏകീകരണത്തിനായി ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന വകുപ്പുകളിലെ അഞ്ചംഗ ഉദ്യോഗസ്ഥർവീതം പങ്കെടുത്തു. ദക്ഷിണകൊറിയൻ സംഘത്തിന് അവരുടെ ഏകീകരണ വകുപ്പിന്റെ മന്ത്രി ചോ മ്യംഗ് ഗ്യുനും ഉത്തരകൊറിയൻ സംഘത്തിന് അവരുടെ ഏകീകരണവകുപ്പു കമ്മിറ്റിയുടെ ചെയർമാൻ റി സോംഗ് ഗ്വോണും നേതൃത്വം നല്കി. ഇരുകൊറിയകളിലെയും നേതൃത്വങ്ങൾ സിസിടിവിയിലൂടെ ചർച്ച വീക്ഷിച്ചു.
വിന്റർ ഒളിന്പിക്സിനു കായികതാരങ്ങൾ, ഒഫീഷ്യലുകൾ, ചിയർ ലീഡർമാർ എന്നിവരടങ്ങിയ സംഘത്തെ അയയ്ക്കാമെന്നാണ് ഉത്തരകൊറിയ അറിയിച്ചത്. ചർച്ചയിൽ ദക്ഷിണകൊറിയ വച്ച നിർദേശങ്ങൾ ഇവയാണ്:
ഇരു കൊറിയകളിലെയും കായികതാരങ്ങൾക്ക് ഒരുമിച്ചു മാർച്ച് ചെയ്യാം. 2006 ലെ വിന്റർ ഒളിന്പിക്സിൽ ഇങ്ങനെ ചെയ്തിട്ടുണ്ട്.
ഇരുകൊറിയകളിലുമായി ചിതറിപ്പോയ കുടുംബാംഗങ്ങളുടെ ഒത്തുചേരൽ ഗെയിംസ് നടക്കുന്നതിനിടെ സംഘടിപ്പിക്കാം.
ഉത്തരകൊറിയയുടെ ആണവപദ്ധതിയടക്കമുള്ള പ്രശ്നവിഷയങ്ങളിൽ ചർച്ച പുനരാരംഭിക്കാം.
ഈ നിർദേശങ്ങളിൽ ഉത്തരകൊറിയയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.
ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ തന്റെ പുതുവത്സരസന്ദേശത്തിൽ ദക്ഷിണകൊറിയയ്ക്കു സൗഹൃദഹസ് തം നീട്ടിയതാണു മഞ്ഞുരുകലിനു വഴിതെളിച്ചത്. ദക്ഷിണകൊറിയ ചർച്ചാക്ഷണം ഉടൻ സ്വീകരിച്ചു.
തുടർച്ചയായി മിസൈൽ പരീക്ഷണങ്ങളും അണുപരീക്ഷണവും നടത്തിയ ഉത്തരകൊറിയ പൊടുന്നനെ അനുനയത്തിന്റെ വഴി സ്വീകരിച്ചതിൽ പല അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ദക്ഷിണകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ലക്ഷ്യമിട്ടാണു കിമ്മിന്റെ നീക്കങ്ങളെന്ന് വിദഗ്ധർ സംശയിക്കുന്നു. അതോടൊപ്പം അമേരിക്ക ആക്രമിച്ചേക്കുമെന്ന ഭയം കിമ്മിനുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനാലാണു പിരിമുറുക്കം കുറയ്ക്കാനുള്ള നടപടികൾ കിമ്മിൽനിന്നുണ്ടായത്.
ഉത്തരകൊറിയയുടെ വിന്റർ ഒളിന്പിക്സ് ടീമിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. അവരുടെ രണ്ട് ഫിഗർ സ്കേറ്റിംഗ് താരങ്ങൾക്കു മാത്രമാണ് പങ്കെടുക്കാൻ യോഗ്യതയുള്ളത്. ഇവർ രജിസ്റ്റർ ചെയ്തിട്ടില്ല. ഇൻർനാഷണൽ ഒളിന്പിക് കമ്മിറ്റിയുടെ അനുമതിയോടെ ഇവർക്ക് വൈൽഡ് കാർഡ് എൻട്രി നല്കിയേക്കും.
2015ൽ ഉത്തരകൊറിയ റോക്കറ്റ് പരീക്ഷിച്ചതിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർണമായി വിശ്ചേദിക്കപ്പെട്ടത്.
സൈനികതല ചർച്ചയ്ക്കു കൊറിയകൾക്കു സമ്മതം
01:37 AM Jan 10, 2018 | Deepika.com