ബെയ്ജിംഗ്: ചൈനീസ് പട്ടാളത്തിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഫാംഗ് ഫംഗ്ഹുയിക്കെതിരേ അഴിമതിക്കേസിൽ അന്വേഷണം ആരംഭിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൈക്കൂലി വാങ്ങിയെന്നും കൊടുത്തുവെന്നും ആരോപണമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി 2012ലാണ് ജനറൽ ഫാംഗിനെ നിയമിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യ-ചൈന അതിർത്തി തർക്കത്തിനു പിന്നാലെ പദവിയിൽനിന്നു നീക്കം ചെയ്തു. ഇദ്ദേഹത്തിനെതിരായ കേസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ക്രിമിനൽ പ്രോസിക്യൂഷൻ വകുപ്പിനു കൈമാറിയെന്ന് സിൻഹുവ അറിയിച്ചു.അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നവംബറിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ പുനസംഘടിപ്പിക്കപ്പെട്ട സെൻട്രൽ മിലിട്ടറി കമ്മീഷനിൽനിന്ന് ഒഴിവാക്കപ്പെട്ട രണ്ടു മുതിർന്ന സൈനിക നേതാക്കളിൽ ഒരാളാണു ഫാംഗ്. രണ്ടാമത്തെ ജനറൽ ഷാംഗ് യാംഗിനെ അഴിമതി ആരോപണത്തിൽ അന്വേഷണം നേരിട്ടുവരവേ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ഷി ചിൻപിംഗിന്റെ ഭരണത്തിൽ അഴിമതിക്കെതിരേ കർശന നടപടികളാണ് സ്വീകരിക്കുന്നത്. 2012 മുതൽ 15 ലക്ഷം ഉദ്യോഗസ്ഥർ നടപടി നേരിട്ടു. അഴിമതി അന്വേഷണം വെട്ടിനിരത്തലിനും ഉപയോഗപ്പെടുത്തുന്നതായി ആരോപണമുണ്ട്.
മുൻ പട്ടാളമേധാവിക്കെതിരേ ചൈനയിൽ അഴിമതി അന്വേഷണം
01:37 AM Jan 10, 2018 | Deepika.com