ടെൽഅവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെട്ട അഴിമതിയെക്കുറിച്ച് മദ്യലഹ രിയിൽ പരാമർശം നടത്തി മകൻ യെയിർ നെതന്യാഹു പിതാവിനെ വെട്ടിലാക്കി. 2015ൽ നടന്ന ഒരു സംഭാഷണത്തിന്റെ ടേപ്പ് വാർത്താചാനൽ പുറത്തുവിടുകയായിരുന്നു.
കോബി മേമൻ എന്ന എണ്ണവ്യവസായിയുടെ കന്പനിക്കു ലാഭമുണ്ടാക്കാൻ നെതന്യാഹു വഴിവിട്ടു പ്രവർത്തിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടന്നുവരികയാണ്.
കോബിയുടെ മകൻ ഒരിയും യെയിറും തമ്മിലുള്ള സംഭാഷണമാണു പുറത്തായത്. നിശാ ക്ലബ്ബിലെ നൃത്തക്കാരിക്കു കൊടുക്കാൻ പണം കടം നല്കണമെന്ന് ഒരിയോട് യെയിർ ആവശ്യപ്പെടുന്നു. “ബ്രോ, എന്റച്ഛൻ നിന്റച്ഛന് 2000 കോടി ഡോളറിന്റെ കരാർ നല്കിയില്ലേ. എന്റച്ഛൻ അതിനായി പാർലമെന്റിൽ വലിയ യുദ്ധം ചെയ്തില്ലേ. നിനക്ക് എനിക്കൊരു 400 ഷെക്കൽ കടം തന്നാലെന്താ”- യെയിർ ചോദിക്കുന്നു.
വിവാദമായതിനെത്തുടർന്ന് യെയിർ മാപ്പു പറഞ്ഞ് പ്രസ്താവന ഇറക്കി. മദ്യപിച്ചുള്ള തമാശ മാത്രമാണിതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ടേപ്പ് ചാനൽ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമായിട്ടാണെന്നും ആരോപിച്ചു.
താനും കോബി മേമനും തമ്മിൽ ബന്ധമില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
മകന്റെ വെളിവുകേട് നെതന്യാഹുവിനു വിനയായി
01:37 AM Jan 10, 2018 | Deepika.com