വാഷിംഗ്ടൺ ഡിസി: പലസ്തീനുള്ള സാന്പത്തിക സഹായം അമേരിക്ക നിർത്തിവയ്ക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ലക്ഷക്കണക്കിനു ഡോളറാണ് ഓരോവർഷവും യുഎസ് പലസ്തീനു നൽകുന്നത്.അതിന് അവർ നന്ദിയോ മതിപ്പോ പ്രകടിപ്പിക്കുന്നില്ല. ഇസ്രയേലുമായി സമാധാന സംഭാഷണത്തിനും അവർ തയാറല്ല- ട്രംപ് ട്വീറ്റു ചെയ്തു. ഈ സാഹചര്യത്തിൽ അവർക്കുവേണ്ടി എന്തിനു വൻതുക വർഷാവർഷം ചെലവഴിക്കണമെന്നു ട്രംപ് ചോദിച്ചു.
വെസ്റ്റ്ബാങ്കിനും ഗാസയ്ക്കുമായി പ്രതിവർഷം 30 കോടി ഡോളാണ് അമേരിക്ക നൽകുന്നത്. 1994നുശേഷം ഇതുവരെ പലസ്തീൻകാർക്ക് 500കോടി ഡോളറിന്റെ സഹായം അമേരിക്ക നൽകിയെന്നു യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കിഹേലി ചൂണ്ടിക്കാട്ടി.
സമാധാനചർച്ചയ്ക്കു തയാറാണെന്നു പലസ്തീൻകാർ വ്യക്തമാക്കണം. ഇപ്പോൾ അവർ അതിനു സന്നദ്ധരല്ല. സഹായം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതു നടപ്പില്ലെന്നു ഹേലി പറഞ്ഞു. സമാധാനചർച്ച മുന്നോട്ടുകൊണ്ടുപോവുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതിനു പലസ്തീൻകാർ സന്നദ്ധരാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നു ഹേലി പറഞ്ഞു.
വർഷങ്ങളായി അമേരിക്ക പുലർത്തിയിരുന്ന നയത്തിൽനിന്നു വ്യതിചലിച്ച് ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി യുഎസ് അംഗീകരിച്ചത് പശ്ചിമേഷ്യയിൽ സമാധാന സാധ്യതയ്ക്കു മങ്ങലേല്പിച്ചുവെന്നു ട്രംപ് പരോക്ഷമായി സമ്മതിച്ചിരിക്കുകയാണെന്നു വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.
ടെൽ അവീവിൽ നിന്നു യുഎസ് എംബസി ജറുസലമിലേക്കു മാറ്റുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പലസ്തീനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇനിയും ശമിച്ചിട്ടില്ല. തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായി കിഴക്കൻ ജറുസലമിനെയാണു പലസ്തീൻകാർ കാണുന്നത്. ട്രംപിന്റെ പ്രഖ്യാപനം യുഎൻ രക്ഷാസമിതിയും പൊതുസഭയും തള്ളി. പശ്ചിമേഷ്യയിൽ മധ്യസ്ഥന്റെ റോൾ യുഎസ് നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നു പലസ്തീൻ നേതൃത്വം വ്യക്തമാക്കി.
ജറുസലം വിൽക്കാനുള്ളതല്ലെന്ന്
സഹായം നിർത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണി തങ്ങളുടെ അടുക്കൽ ചെലവാകില്ലെന്നു പലസ്തീൻ നേതൃത്വം. ജറുസലം വില്പനയ്ക്കുള്ളതല്ലെന്ന് പലസ്തീൻ അഥോറിട്ടി പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് പറഞ്ഞു. പലസ്തീന്റെ എക്കാലത്തെയും തലസ്ഥാനമാണു ജറുസലം. സ്വർണത്തിനോ കോടികൾക്കോ വേണ്ടി അതു വിൽക്കില്ല- ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയെ പരാമർശിച്ച് അബ്ബാസിന്റെ വക്താവ് റുഡെയ്ന വാർത്താ ഏജൻസിയോടു പറഞ്ഞു.
പലസ്തീനുള്ള സഹായം നിർത്തുമെന്നു ട്രംപ്
12:53 AM Jan 04, 2018 | Deepika.com