വാഷിംഗ്ടൺ: എച്ച്-1ബി വീസയിൽ എത്തുന്നവർ സ്ഥിരതാമസ (ഗ്രീൻകാർഡ്) അപേക്ഷകൾക്കായി അമേരിക്കയിൽ തുടരുന്നത് അനുവദിക്കേണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം ഇന്ത്യൻ ജോലിക്കാരെ ആശങ്കയിലാക്കി. പ്രസിഡന്റ് ട്രംപിന്റെ തദ്ദേശീയവത്കരണ നയത്തിന്റെ ഭാഗമായി എച്ച്-1ബി വീസ നീട്ടിയെടുക്കുന്നതു തടയുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരസുരക്ഷാ മന്ത്രാലയം അറിയിച്ചു. പുതിയ നിർദേശം നടപ്പായാൽ എൻജിനിയറിംഗ് മേഖലയിൽനിന്നു മാത്രം അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങേണ്ടിവരും.
നിലവിലെ നിയമപ്രകാരം എച്ച്-1ബി വീസയുള്ളവർക്കു മൂന്നു വർഷത്തിനു പുറമേ മൂന്നു വർഷംകൂടി അമേരിക്കയിൽ തുടരാം. ഇങ്ങനെ ആറു വർഷം പൂർത്തിയായവർ സ്ഥിരതാമസത്തിനായുള്ള ഗ്രീൻ കാർഡിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അതു ലഭിക്കുന്നതുവരെ രാജ്യത്തു തുടരാനും അനുമതിയുണ്ട്. ഇത്തരത്തിൽ ഗ്രീൻകാർഡ് അപേക്ഷകരായി ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങളിൽനിന്നു പത്തുവർഷത്തോളമായി അമേരിക്കയിൽ തങ്ങുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. എൻജിനിയറിംഗ് രംഗത്തുള്ളവരാണ് കൂടുതലും.
പുതിയ നിർദേശപ്രകാരം ആറുവർഷം പൂർത്തിയാക്കിയ എച്ച്1-ബി വീസക്കാർക്ക് രാജ്യത്ത് തുടരാൻ സാധിക്കുകയില്ല. ഗ്രീൻകാർഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇവർ രാജ്യം വിടണമെന്നും ഗ്രീൻകാർഡ് ലഭിച്ചാൽ തിരികെയെത്താമെന്നുമാണു നിർദേശം.
എച്ച്-1ബി വീസ നീട്ടിനല്‍കില്ല; ഇന്ത്യൻ ടെക്കികൾ ആശങ്കയിൽ
12:53 AM Jan 04, 2018 | Deepika.com