ഇസ്ലാമാബാദ്: ഭീകരവിരുദ്ധപ്രവർത്തനത്തിൽ വഞ്ചന കാട്ടിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പരാമർശത്തിനു മറുപടിയുമായി പാക്കിസ്ഥാൻ. 16 വർഷക്കാലമായി ഭീകരവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയായ തങ്ങൾക്കു അവിശ്വാസവും അപവാദവുമല്ലാതെ ഒന്നും ലഭിച്ചിട്ടില്ലെന്നു പാക്കിസ്ഥാൻ ആരോപിച്ചു.
ഭീകരവിരുദ്ധ പ്രവർത്തനത്തിൽ അമേരിക്കയുടെ സഖ്യരാജ്യമായി എല്ലാം സൗജന്യമായി നല്കി: റോഡ്-വ്യോമ പാതകൾ, മിലിട്ടറി ബേസുകൾ, അൽക്വയ്ദയെ ഇല്ലാതാക്കുന്നതിനായി 16 വർഷമായി ചെയ്തുവരുന്ന സഹായങ്ങൾ; പക്ഷേ അവിശ്വാസവും അപവാദവുമല്ലാതെ ഒന്നും ലഭിച്ചിട്ടില്ല. പാക്കിസ്ഥാനികളെ കൊലപ്പെടുത്തിയ ഭീകരർക്കു സുരക്ഷിത താവളം ഒരുക്കുന്നതായി അവർ ആരോപിക്കുന്നു- പാക് പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 15 വർഷക്കാലത്തു 3300 കോടി ഡോളറിന്റെ (ഏകദേശം 2,10,820 കോടിരൂപ) സാന്പത്തികസഹായം സ്വീകരിച്ച് അമേരിക്കൻ സർക്കാരിനെ പാക്കിസ്ഥാൻ വിഡ്ഢികളാക്കി. നുണയും വഞ്ചനയുമല്ലാതെ അമേരിക്കയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല. അഫ്ഗാനിൽ ഞങ്ങൾ വേട്ടയാടിയ ഭീകരർക്ക് അവർ സുരക്ഷിതതാ വളം ഒരുക്കി, ഇനി ഇല്ല- ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും സാന്പത്തിക സഹായം റദ്ദാക്കുമെന്നും അമേരിക്ക ദക്ഷിണേഷ്യൻ നയത്തിൽ വ്യക്തമാക്കി യിരുന്നു.
യുഎസ് നയതന്ത്ര പ്രതിനിധിയെ വരുത്തിച്ചു
ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പാക് വിരുദ്ധ പരാമർശത്തെത്തുടർന്ന് അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിയ ജാജ്ജുവ അമേരിക്കൻ അംബാസഡർ ഡേവിഡ് ഹെലിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. ലോകം തീർച്ചയായും സത്യമറിയണം. വസ്തുതകളും കെട്ടുകഥകളും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്ന് ട്രംപിന്റെ പരാമർശത്തിനു പിന്നാലെ പാക് വിദേശകാര്യമന്ത്രി ക്വാജ ആസിഫ് പറഞ്ഞു. അമേരിക്കയിൽനിന്ന് കഴിഞ്ഞ 15 വർഷമായി പാക്കിസ്ഥാൻ സ്വീകരിച്ച സഹായത്തിന്റെ വിവരം പുറത്തുവിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വാസവും അപവാദവുമല്ലാതെ ഒന്നും ലഭിച്ചിട്ടില്ല: പാക്കിസ്ഥാൻ
01:06 AM Jan 03, 2018 | Deepika.com