ന്യൂഡൽഹി: തീവ്രവാദ സംഘടനകൾ ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള സംവിധാനം കേന്ദ്രസർക്കാരിനില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. ആർക്കും വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത ഒരു സാങ്കല്പിക ലോകമാണ് ക്രിപ്റ്റോകറൻസികളുടെ മേഖലയിലുള്ളത്. ഇതിൽ രൂപീകൃതമാകുന്ന സാങ്കല്പിക സമൂഹത്തിൽ വിശ്വാസത്തിന്റെ പുറത്ത് മാത്രമാണ് നിക്ഷേപങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
ഇപ്പോൾ ക്രിപ്റ്റോകറൻസികൾക്ക് ഏറിവരുന്ന പ്രചാരം സർക്കാർ നിരീക്ഷിക്കുന്നുണ്ട്. കൂടാതെ ഈ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചു മാത്രമേ ക്രിപ്റ്റോകറൻസികൾക്കെതിരേ നടപടി എടുക്കാൻ കഴിയൂ.
ലോകത്താകെ 785 തരത്തിലുള്ള ക്രിപ്റ്റോകറൻസികൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. എന്നാൽ, ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് സുരക്ഷയില്ല. നിയമ സാധുതയില്ലാത്തതിനാൽ തട്ടിപ്പു നടന്നാലും പരാതി നല്കാനും കഴിയില്ല. 2013 ഡിസംബറിൽ ഇന്ത്യയിൽ ബിറ്റ്കോയിൻ ഇടപാട് റിസർവ് ബാങ്ക് നിരോധിച്ചതാണെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
ഭീകരർ ബിറ്റ്കോയിൻ ദുരുപയോഗം ചെയ്യുന്നതു തടയാൻ കഴിയില്ല: അരുൺ ജയ്റ്റ്ലി
01:06 AM Jan 03, 2018 | Deepika.com