വാഷിംഗ്ടൺ: ഭീകരപ്രവർത്തനം തടയാൻ മതിയായ നടപടികളെടുക്കാത്ത പാക്കിസ്ഥാനെതിരേ കടുത്ത നിലപാടുമായി അമേരിക്ക. പാക്കിസ്ഥാനു വർഷാവർഷം നൽകിയിരുന്ന സാന്പത്തികസഹായം നിർത്തലാക്കാൻ അമേരിക്ക തീരുമാനിച്ചു. 25.5 കോടി ഡോളറിന്റെ (ഏകദേശം 1630 കോടിരൂപ)സഹായമാണു നിർത്തലാക്കിയത്. സാന്പത്തിക സഹായം കൈപ്പറ്റി അമേരിക്കൻ സർക്കാരുകളെ പാക്കിസ്ഥാൻ വിഡ്ഢികളാക്കുകയായിരുന്നെന്നു പുതുവർഷത്തെ ആദ്യ ട്വീറ്റിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
കഴിഞ്ഞ 15 വർഷക്കാലത്തു 3300 കോടി ഡോളറിന്റെ (ഏകദേശം 2,10,820 കോടിരൂപ) സാന്പത്തികസഹായം സ്വീകരിച്ച് അമേരിക്കൻ സർക്കാരിനെ പാക്കിസ്ഥാൻ വിഡ്ഢികളാക്കി. പാക്കിസ്ഥാനിൽനിന്നു നുണയും വഞ്ചനയുമല്ലാതെ അമേരിക്കയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല. അഫ്ഗാനിൽ ഞങ്ങൾ വേട്ടയാടിയ ഭീകരർക്ക് അവർ സുരക്ഷിതതാവളം ഒരുക്കി, ഇനി ഇല്ല; ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റിൽ അമേരിക്കയുടെ ദക്ഷിണേഷ്യൻ നയം പ്രഖ്യാപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ വേണ്ടവിധം സഹകരിച്ചില്ലെങ്കിൽ പാക്കിസ്ഥാനെതിരേ കർശന നടപടി സ്വീകരിക്കുമെന്നു ട്രംപ് അന്നു മുന്നറിയിപ്പു നല്കിയിരുന്നു.
ഭീകരവിരുദ്ധപ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കാത്തതിനാൽ പാക്കിസ്ഥാനു നല്കിയിരുന്ന സാന്പത്തിക സഹായം വെട്ടിക്കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു മുന്നോടിയായി 22.5 കോടി ഡോളറിന്റെ സഹായം തടഞ്ഞുവച്ചിരുന്നു. ട്രംപ് അധികാരം ഏറ്റെടുത്തശേഷം യുഎസ്- പാക് ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. പാക്കിസ്ഥാൻ ഭീകരരുടെയുംകലാപത്തിന്റെയും നാടാണെന്നു കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപ് പ്രസ്താവന നടത്തി.പാക്കിസ്ഥാനു നല്കിവരുന്ന സാന്പത്തികസഹായം നിർത്തലാക്കാൻ അമേരിക്ക ആലോചിക്കുന്നതായി ഡിസംബറിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഭീകരർക്കു പാക്കിസ്ഥാൻ സുരക്ഷിത താവളമൊരുക്കുന്നുവെന്നു മുന്പും ട്രംപ് ആരോപിച്ചിട്ടുണ്ട്. പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നത് അവിടം മുതലാണ്. അമേരിക്ക അടുത്ത സഖ്യകക്ഷിയെപ്പോലെ പരിഗണിച്ചിരുന്ന പാക്കിസ്ഥാനു വലിയ ധനസഹായമാണു നല്കിവന്നിരുന്നത്.
പാക്കിസ്ഥാന് ഇതുവരെ കിട്ടിയതു രണ്ടു ലക്ഷം കോടിയിലേറെ രൂപ
2002 മുതൽ 3300 കോടി ഡോളർ(2,10,820 കോടിയോളം രൂപ) നല്കിയിരുന്നു. തീവ്രവാദികൾക്കെതിരേ അയഞ്ഞ സമീപനം സ്വീകരിച്ചതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെ വിട്ടയച്ചതിനെ ഇക്കഴിഞ്ഞ നവംബറിൽ അമേരിക്ക കടുത്ത ഭാഷയിൽ അപലിച്ചിരുന്നു. സയീദിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്നും വിചാരണ നടത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. സാന്പത്തിക സഹായം മുടങ്ങാതിരിക്കാൻ ഹാഫീസ് സയീദിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ പാക്കിസ്ഥാൻ ശ്രമം തുടങ്ങിയിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ല.
പാക് ചതി ; അമേരിക്ക സഹായം നിർത്തിയെന്നു ട്രംപ്
12:43 AM Jan 02, 2018 | Deepika.com