പ്യോംഗ്യാംഗ്: യുഎൻ ഉപരോധങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികളും പുല്ലാണെന്നു വ്യക്തമാക്കി ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ പുതുവത്സര സന്ദേശം. “അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടൺ എപ്പോഴും എന്റെ മേശപ്പുറത്തുണ്ട്. അമേരിക്ക മുഴുവൻ ഞങ്ങളുടെ ആണവായുധ പരിധിയിലാണ്. എനിക്കോ എന്റെ രാജ്യത്തിനോ എതിരേ യുദ്ധം ആരംഭിക്കാൻ അമേരിക്കയ്ക്കു കഴിയില്ല ”- ടെലിവിഷൻ സന്ദേശത്തിൽ കിം മുന്നറിയിപ്പു നൽകി.
ഇതോടൊപ്പം ദക്ഷിണകൊറിയയുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്നും കിം പറഞ്ഞു. സീയൂളിലെ വിന്റർ ഒളിന്പിക്സിനു ടീമിനെ അയയ്ക്കാനും ഉത്തരകൊറിയയ്ക്കു താത്പര്യമുണ്ട്.
അണ്വായുധ പോർമുനകളും മിസൈലുകളും വ്യാപകമായി നിർമിച്ചു വിന്യസിക്കുമെന്ന് കിം പറഞ്ഞു. അമേരിക്കയുടെ ഏതുതരം അണ്വായുധ ഭീഷണിയും നേരിടാൻ ഇപ്പോൾ ഉത്തരകൊറിയയ്ക്കു ശേഷിയുണ്ട്. അമേരിക്ക മുഴുവനും ഉത്തരകൊറിയൻ അണ്വായുധങ്ങളുടെ പരിധിയിൽ വരും.
യുഎൻ ഉപരോധങ്ങൾക്കു മുന്നിൽ താൻ വഴങ്ങില്ലെന്നാണ് കിം വ്യക്തമാക്കിയിരിക്കുന്നത്. 2017ൽ മൂന്നു വട്ടം യുഎൻ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഡിസംബറിൽ കൊണ്ടുവന്ന ഉപരോധം ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതി 90 ശതമാനവും ഇല്ലാതാക്കുന്നതാണ്.
പോയ വർഷം നിരവധി മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഹൈഡ്രജൻ ബോംബ് പരീക്ഷണവും നടത്തി. ഉത്തരകൊറിയയെ മുച്ചൂടും നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയെങ്കിലും കിം ഇതൊന്നും വകവച്ചിട്ടില്ല.
ട്രംപിന്റെ തുടർച്ചയായുള്ള ഭീഷണികൾ പ്രശ്നം വഷളാക്കിയെന്ന നിലപാടും അന്താരാഷ്ട്രതലത്തിൽ ഉർന്നിട്ടുണ്ട്. ട്രംപിന്റെ ഭരണത്തിൽ അമേരിക്ക ആണവയുദ്ധത്തിനു തൊട്ടരികിലായെന്ന് മുൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മൈക്ക് മുള്ളൻ കഴിഞ്ഞയാഴ്ച മുന്നറിയിപ്പു നല്കിയിരുന്നു. ഉത്തരകൊറിയൻ പ്രശ്നത്തിനു ചർച്ച മാത്രമാണ് ഏക പോംവഴിയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണകൊറിയയുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്നു വ്യക്തമാക്കിയതിലൂടെ സീ യൂൾ-വാഷിംഗ്ടൺ ബന്ധത്തിൽ വിള്ളൽ വീഴ്ത്താനും കിം ലക്ഷ്യമിടുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.കിമ്മിന്റെ പുതുവത്സര സന്ദേശത്തോടുള്ള ട്രംപിന്റെ പ്രതികരണം ‘നമുക്കു കാണാം’ എന്നായിരുന്നു.
ആണവബട്ടൺ മേശപ്പുറത്തുണ്ട്: കിം ജോംഗ് ഉന്നിന്റെ മുന്നറിയിപ്പ്
12:43 AM Jan 02, 2018 | Deepika.com