മോസ്കോ: കഴിഞ്ഞ ബുധനാഴ്ച സെന്റ് പീറ്റേഴ്സ്ബർഗിലെ സൂപ്പർ മാർക്കറ്റിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ റഷ്യൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സെന്റ് പീറ്റേഴ്സ്ബർഗ് സ്വദേശിയായ ദിമിത്രി ലുക്യാനെങ്കോ(35) ആണു പിടിയിലായതെന്ന് ഇന്റർഫാക്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയത് ഇയാളാണെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ന്യൂ ഏജ് എന്ന ദേശീയതാ പ്രസ്ഥാനത്തിൽ ഇയാൾക്ക് അംഗത്വമുണ്ടെന്നും പറയുന്നു.
സൂപ്പർ മാർക്കറ്റിലെ ലോക്കറിൽ നാടൻ ബോംബ് വച്ചാണ് സ്ഫോടനം നടത്തിയത്. 18 പേർക്കു പരിക്കേറ്റു. ലോക്കറിൽ ബോംബു വയ്ക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന രംഗത്തുവന്നിരുന്നു.
സെന്റ് പീറ്റേഴ്സ്ബർഗ് സ്ഫോടനം: ഒരാൾ പിടിയിൽ
09:28 PM Dec 31, 2017 | Deepika.com