കൊച്ചി: ഫെഡറൽ ബാങ്ക് ഒരുലക്ഷം കോടി നിക്ഷേപം എന്ന നാഴികക്കല്ല് മറികടന്നതായി ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കേരള നെറ്റ് വർക്ക് ഹെഡുമായ ജോസ് വി. ജോസഫ്. 84,000 കോടി രൂപ വായ്പ നൽകിയതു കൂടി കണക്കിലെടുത്താൽ ബാങ്കിന്റെ മൊത്തം ഇടപാട് 1.84 ലക്ഷം കോടി കവിഞ്ഞുവെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രധാന സ്വകാര്യബാങ്കായ ഫെഡറൽ ബാങ്കിലൂടെയാണ് ഇന്ത്യയിലെ മൊത്തം വിദേശ ബാങ്കിംഗ് ഇടപാടുകളുടെ 15 ശതമാനവും നടക്കുന്നത്. ഈ നേട്ടം കൈവരിക്കാനായതിൽ ജീവനക്കാരുടെ പങ്ക് ചെറുതല്ല. എട്ടു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ഫെഡറൽ ബാങ്ക് ഉപഭോക്തൃ സേവനം, ജീവനക്കാരുടെ ക്ഷേമം എന്നീ രംഗങ്ങളിൽ പുതിയ മാതൃകകൾക്കു തുടക്കം കുറിച്ചിട്ടുണ്ടെന്നു ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും എച്ച് ആർ വിഭാഗം തലവനുമായ പി.കെ. സതീഷ് ചൂണ്ടിക്കാട്ടി.
കാര്യക്ഷമതയും സേവനമനോഭാവവും കാഴ്ചവയ്ക്കുന്ന ജീവനക്കാർക്കു ബാങ്കിൽ കൂടുതൽ ഓഹരി പങ്കാളിത്തം നൽകുന്ന പദ്ധതി ഇതിലൊന്നാണ്. കോർപ്പറേറ്റ് ബാങ്കിംഗ്, ഡിജിറ്റൽ ബാങ്കിംഗ്, മ്യൂച്ചൽ ഫണ്ടുകൾ ഇൻഷ്വറൻസ് തുടങ്ങിയ സേവനങ്ങൾ നൽകാതെ ഒരു ബാങ്കിനും സന്പൂർണ ബാങ്ക് ആകാനാവില്ല. പലിശ നിരക്ക് ക്രമീകരണത്തിനും വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചാണു നടപടികൾ സ്വീകരിച്ചത്.
ജീവനക്കാരിൽ ബഹുഭൂരിപക്ഷവും മാനേജുമെന്റ് തീരുമാനങ്ങളെ പിന്തുണയ്ക്കുകയാണെന്നും ഇരുവരും പറഞ്ഞു. പത്രസമ്മേളനത്തിൽ സിഎസ്ആർ വിഭാഗം ഹെഡ് രാജു ഹൊർമീസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എൻ. രാജനാരായണൻ എന്നിവരും സംബന്ധിച്ചു.
ഫെഡറൽ ബാങ്കിൽ നിക്ഷേപം ലക്ഷം കോടി പിന്നിട്ടു
01:42 AM Dec 31, 2017 | Deepika.com