ലണ്ടൻ: ബ്രെക്സിറ്റ്(യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിടുതൽ) അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബ്രെക്സിറ്റ് ചർച്ചകൾ അടുത്തഘട്ടത്തിലേക്കു നീങ്ങുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കി. 28 അംഗ യൂറോപ്യൻ യൂണിയനിൽനിന്നു 2019 മാർച്ചോടെ പിൻവാങ്ങാമെന്നാണു കരുതുന്നത്.
യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തി ബ്രിട്ടന് ഏറ്റവും അനുകൂലമായ വിടുതൽ കരാറുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നു ബ്രിട്ടീഷ് പത്രങ്ങളിൽ എഴുതിയ ലേഖനങ്ങളിൽ മേ ചൂണ്ടിക്കാട്ടി.
ബ്രെക്സിറ്റ് നടപ്പാകുമോ എന്നു ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സർക്കാർ പ്രവൃത്തിയിൽ വിശ്വസിക്കുന്ന സർക്കാരാണ്. സംശയാലുക്കൾക്കു തെറ്റിയെന്നു താമസിയാതെ വ്യക്തമാവും. ബ്രിട്ടന് ഏറ്റവും യോജിച്ച കരാർ നേടിയെടുക്കാനും ബ്രെക്സിറ്റ് അനന്തര ബ്രിട്ടന്റെ ഭാവി ഭദ്രമാക്കാനും ഉള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നു ദ സൺഡേ ടെലഗ്രാഫിലെഴുതിയ ലേഖനത്തിൽ മേ ചൂണ്ടിക്കാട്ടി.
ബ്രെക്സിറ്റ് വിഷയത്തിൽ കഴിഞ്ഞദിവസം പാർലമെന്റിൽ സർക്കാരിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് മേ നിലപാടു കടുപ്പിച്ചത്. പാർലമെന്റിന്റെ സമ്മതം കൂടാതെ അന്തിമ ബ്രെക്സിറ്റ് കരാർ നടപ്പാക്കരുതെന്ന ഭേദഗതിക്ക് അനുകൂലമായി മേയുടെ പാർട്ടിയിലെ റിബലുകൾ പ്രതിപക്ഷത്തോടൊപ്പം ചേർന്നു വോട്ടു ചെയ്താണു മേയെ ചൊടിപ്പിച്ചത്.
ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത നടത്തിയ വിധിയെഴുത്ത് മാനിക്കുമെന്നും ജനഹിതം അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും മേ അസന്ദിഗ്ധമായി വ്യക്തമാക്കി.മേയുടെ അധ്യക്ഷതയിലുള്ള ബ്രെക്സിറ്റ് കമ്മിറ്റി ഇന്നു ചേർന്നു വിശദ ചർച്ച നടത്തും. നാളെ സന്പൂർണ കാബിനറ്റ് യോഗവും വിളിച്ചിട്ടുണ്ട്. ഇതിനിടെ മേ, കടുംപിടിത്തം തുടർന്നാൽ പ്രഭുസഭയിലും അവർക്കു പരാജയം നേരിടുമെന്നു രണ്ടു കൺസർവേറ്റീവ് എംപിമാർ മുന്നറിയിപ്പു നൽകി.
ബ്രെക്സിറ്റ് അട്ടിമറിക്കാൻ സമ്മതിക്കില്ല: തെരേസാ മേ
09:47 PM Dec 17, 2017 | Deepika.com