ന്യൂഡൽഹി: രാജ്യത്തെ സാധാരണ ജനങ്ങളും പറക്കട്ടെ (ഉദാൻ) എന്ന കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രതിസന്ധിയിൽ. സാധാരണക്കാർക്കും ലഭ്യമായ രീതിയിൽ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തുന്പോൾ വിമാനക്കന്പനികൾക്കുള്ള നഷ്ടം സർക്കാർ വഹിക്കും. ഈ ഇനത്തിൽ വിമാനക്കന്പനികൾക്കു നല്കാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിലേക്കുള്ള (വിജിഎഫ്) തുക കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇപ്പോൾ.
കൂടുതൽ വിമാനക്കന്പനികൾ സർവീസ് നടത്താൻ മുന്നിട്ടുവരുന്നതിൽ മന്ത്രാലയത്തിന് ആശങ്കയുമുണ്ട്. ഇപ്പോൾ പക്കലുള്ള തുക കൂടുതൽ വിമാനങ്ങൾകൂടി എത്തുന്പോൾ പര്യാപ്തമല്ല. സർവീസ് തുടങ്ങുന്നതു മുതൽ മൂന്നു വർഷത്തേക്കാണ് വിമാനക്കന്പനികൾക്ക് സർക്കാർ വിജിഎഫ് നല്കുന്നത്.
വിജിഎഫ് തുകയുടെ 80 ശതമാനം കേന്ദ്രവും ശേഷിക്കുന്ന 20 ശതമാനം സംസ്ഥാന സർക്കാരുകളുമാണ് വഹിക്കേണ്ടത്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത് 90:10 ആണ്.
ആദ്യഘട്ടത്തിൽ 70 വിമാനത്താവളങ്ങളിലായി 128 റൂട്ടുകളിലാണ് ഉദാൻ പദ്ധതി പ്രകാരം വിമാനക്കന്പനികൾ സർവീസ് നടത്തുന്നത്. രണ്ടാം ഘട്ടത്തിലേക്കുള്ള ടെൻഡറുകൾ ഈ മാസം അഞ്ചിന് ക്ഷണിച്ചിട്ടുണ്ട്. ഇതുവരെ 141 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ ഇതിൽ തീരുമാനമുണ്ടായേക്കും.
വിമാനക്കന്പനികൾക്കു നല്കാൻ പണമില്ല, ഉദാൻ പദ്ധതി പ്രതിസന്ധിയിൽ
09:47 PM Dec 17, 2017 | Deepika.com