വത്തിക്കാൻ സിറ്റി: ജറുസലമിലെ മുസ്ലിം ആരാധനാലയങ്ങളുടെ സൂക്ഷിപ്പുകാരൻ കൂടിയായ ജോർദാനിലെ അബ്ദുള്ള രാജാവ് അടുത്തയാഴ്ച വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നു.
ട്രംപിന്റെ ജറുസലം പ്രഖ്യാപനവും തുടർന്നുള്ള സ്ഥിതിവിശേഷം കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായേക്കും. എന്നാൽ ഇതു സംബന്ധിച്ച സൂചനകളൊന്നും വത്തിക്കാൻ നല്കിയിട്ടില്ല.
ട്രംപിന്റെ പ്രഖ്യാപനത്തെ ആദ്യം വിമർശിച്ചവരിലൊരാൾ ഫ്രാൻസിസ് മാർപാപ്പയായിരുന്നു. ജറുസലമിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് അദ്ദേഹം ഇക്കഴിഞ്ഞ ഞായറാഴ്ചയും ആ വശ്യപ്പെട്ടിരുന്നു.
അമേരിക്ക ഏറെനാളായി തുടർന്ന നയം തിരുത്തുകയായിരുന്നു ട്രംപ്. ടെൽ അവീവിലെ അമേരിക്കൻ എംബസി ജറുസലേമിലേക്കു മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭാവിരാജ്യത്തിന്റെ തലസ്ഥാനമായി കിഴക്കൻ ജറുസലമിനെ കാണുന്ന പലസ്തീൻകാർ ഇതിനെതിരേ ശക്തമായ പ്രതിഷേധം തുടരുകയാണ്.
അമേരിക്കയുടെ സഖ്യകക്ഷികളായ പാശ്ചാത്യരാജ്യങ്ങളും ട്രംപിനെതിരാണ്. ട്രംപിന്റെ ജറു സലം പ്രഖ്യാപനത്തിനു ശേഷം ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിൽ അമേരിക്ക ഒറ്റപ്പെ ട്ടിരുന്നു.
ജറുസലം: ജോർദാൻ രാജാവ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക്
01:33 AM Dec 17, 2017 | Deepika.com