തിരുവനന്തപുരം: തമിഴ്നാട്ടിൽനിന്നെത്തുന്ന ഒരു കിലോ തേങ്ങയ്ക്ക് ഇന്നലെ പാലക്കാട്ട് 50 രൂപയും തിരുവനന്തപുരം ചാലയിൽ 53 രൂപയുമായിരുന്നു മൊത്തവില. ചാലയിലെ ചില്ലറവില 60 രൂപയായി ഉയർന്നു.
വെളിച്ചെണ്ണവില കിലോയ്ക്ക് 220 രൂപ കടന്നു. തമിഴ്നാട്ടിൽനിന്ന് പ്രതിദിനം 40 ലോഡ് വെളിച്ചെണ്ണ എത്തിയിരുന്നത് 30 ആയി കുറഞ്ഞെന്ന് കൊച്ചിയിലെ വ്യാപാരികൾ പറയുന്നു.
തിരുവനന്തപുരം ചാലയിൽ ദിവസേന നാല് ലോഡ് തേങ്ങ തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽനിന്നെത്തിയിരുന്നു. വരൾച്ച കാരണം അവിടെ ഉത്പാദനം കുറഞ്ഞതോടെ തേങ്ങയുടെ വരവ് നിലച്ചു. ഇപ്പോൾ പൊള്ളാച്ചിയിൽനിന്നാണ് തിരുവനന്തപുരത്തേക്ക് തേങ്ങയെത്തുന്നത്.
വില ഉയർന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്നാൽ, ഉത്പാദനം നാലിലൊന്നായി ചുരുങ്ങിയതിനാൽ വില കൂടിയതിന്റെ നേട്ടം കർഷകർക്കു കിട്ടില്ലെന്ന് പാലക്കാട് നാളികേര ഉത്പാദക കമ്പനി ചെയർമാൻ പി. വിനോദ്കുമാർ പറഞ്ഞു.
മഴ കുറഞ്ഞതോടെ നാളികേര ഉത്പാദനം കുറയുകയും കരിക്കിന്റെ ഉപയോഗം കൂടുകയും ചെയ്തു. നാളികേരം കുറയാൻ ഇതും കാരണമായി. ശബരിമല സീസണായതും വില കൂടാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ വരൾച്ച തെങ്ങുകൃഷിയെ കാര്യമായി ബാധിച്ചു. കഴിഞ്ഞ വർഷം 4,500 തേങ്ങ ലഭിച്ചതോട്ടത്തിൽ ഇപ്പോൾ 1,500 തേങ്ങ മാത്രമേ ലഭിച്ചുള്ളൂവെന്ന് ചിറ്റൂരിലെ കർഷകൻ പറഞ്ഞു. പാലക്കാട് ജില്ലയിൽ പടരുന്ന വെള്ളീച്ച രോഗം ചിറ്റൂരിൽ തേങ്ങ ഉത്പാദനം നാലിലൊന്നാക്കി കുറച്ചു.
വരൾച്ചയ്ക്കു പുറമേ തമിഴ്നാട്ടിലും കർണാടകത്തിലും വെള്ളീച്ചരോഗം നാളികേര ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് വെള്ളീച്ചരോഗം ചിറ്റൂർ വഴി പാലക്കാട് ജില്ലയിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
വൈ.എസ്. ജയകുമാർ
കേരളത്തിലും തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞു, തേങ്ങവില കൂടി
12:14 AM Dec 16, 2017 | Deepika.com