ന്യൂഡൽഹി: ചില്ലറ വിലകൾക്കു പുറമേ മൊത്തവിലയിലും കുതിപ്പ്. മൊത്ത വിലസൂചിക (ഡബ്ള്യുപിഐ) പ്രകാരമുള്ള നാണ്യപ്പെരുപ്പം ഇരട്ടിയിലേറെയായി.
നവംബറിലെ വിലക്കയറ്റത്തോത് 3.93 ശതമാനം. തലേ നവംബറിൽ 1.82 ശതമാനം മാത്രം. ചില്ലറവില സൂചിക (സിപിഐ) പ്രകാരമുള്ള വിലക്കയറ്റം നവംബറിൽ 3.63-ൽ 4.88 ശതമാനമായിരുന്നു.
ഭക്ഷ്യവസ്തുക്കൾക്കാണു വലിയ വിലക്കയറ്റം. 1.34 ൽ നിന്ന് 5.28 ശതമാനമായി ഭക്ഷ്യവിലക്കയറ്റം. ഗോതന്പിന് 5.75 ശതമാനവും പയറുവർഗങ്ങൾക്ക് 35.48 ശതമാനവും ഉരുളക്കിഴങ്ങിനു 40.7 ശതമാനവും വില കുറഞ്ഞിരുന്നു. എന്നാൽ, ഉള്ളിക്കു 178.19 ശതമാനവും പച്ചക്കറികൾക്ക് 59.8 ശതമാനവും വില കയറിയതാണു സൂചിക കുതിച്ചുകയറാൻ ഇടയാക്കിയത്.
പാചകവാതകം (31.3 %), പെട്രോൾ (10.57 %), ഡീസൽ (11.63%) എന്നിവയുടെ വിലക്കയറ്റംമൂലം ഇന്ധന വിഭാഗം 8.82 ശതമാനം ഉയർന്നു. അതേസമയം ഫാക്ടറി ഉത്പന്ന വിലകൾ 2.61 ശതമാനമേ കൂടിയുള്ളു.
ജൂൺ മുതൽ വിലക്കയറ്റം ക്രമമായി കൂടിവരികയാണ്. ജൂണിൽ 0.9 ശതമാനമായിരുന്ന വിലക്കയറ്റം ഒക്ടോബറിൽ 3.59 ശതമാനമായി.
മൊത്തവിലയും കുതിക്കുന്നു
12:36 AM Dec 15, 2017 | Deepika.com