വാഷിംഗ്ടൺ ഡിസി: റിപ്പബ്ളിക്കൻ കോട്ടയായ അലബാമയിലെ സെനറ്റ് സീറ്റിലേക്കു ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ഗോർഡൻ ഡഗ്ളസ് ജോൺസ് വിജയിച്ചത് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കനത്ത തിരിച്ചടിയായി. അലബാമയിൽ നിന്ന് കാൽ നൂറ്റാണ്ടിനുശേഷമാണ് ഒരു ഡെമോക്രാറ്റിക് പാർട്ടി അംഗം യുഎസ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.
ഫെഡറൽ നിയമം ലംഘിച്ചതിനു രണ്ടു തവണ അലബാമ കോടതിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ ജഡ്ജി റോയി മൂറിനെയാണു (70)രാഷ്ട്രീയത്തിൽ നവാഗതനായ മുൻ ഫെഡറൽ പ്രോസിക്യൂട്ടർ ജോൺസ് (63)പരാജയപ്പെടുത്തിയത്. ട്രംപിന്റെ വിശ്വസ്തനായ അറ്റോർണി ജനറൽ ജെഫ് സെഷൻസിന്റെ സീറ്റായിരുന്നിത്.
ജോൺസിന്റെ വിജയത്തോടെ യുഎസ് സെനറ്റിൽ റിപ്പബ്ളിക്കന്മാരുടെ ഭൂരിപക്ഷം കുറഞ്ഞു.നൂറംഗ സെനറ്റിൽ റിപ്പബ്ളിക്കന്മാർക്ക് 51സീറ്റും ഡെമോക്രാറ്റുകൾക്ക് 49 സീറ്റുമാണുള്ളത്. റിപ്പബ്ളിക്കൻ സ്ഥാനാർഥിയും മുൻ ജഡ്ജിയുമായ റോയിമൂറിനെതിരേ ഒന്പതു സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ മത്സരിപ്പിക്കരുതെന്നുപാർട്ടിയിലെ ഉന്നതർ അഭിപ്രായപ്പെട്ടെങ്കിലും ട്രംപ് വകവച്ചില്ല. മതമൗലികവാദിയായ റോയി മൂറിന് അനുകൂലമായി ട്രംപ് നിരവധി ട്വീറ്റുകളും പ്രസ്താവനകളും നടത്തി.
ഭൂരിഭാഗം വോട്ടും എണ്ണിത്തീർന്നപ്പോൾ ജോൺസിന് 49.92 ശതമാനം വോട്ടും റോയിമൂറിന് 48.3 ശതമാനം വോട്ടും കിട്ടിയെന്നു അലബാമ സ്റ്റേറ്റ് സെക്രട്ടറി ജോൺ മെറിൽ റിപ്പോർട്ടു ചെയ്തു. നേരിയ ഭൂരിപക്ഷമായതിനാൽ വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെടുമെന്നു പരാജിത സ്ഥാനാർഥി സൂചിപ്പിച്ചെങ്കിലും വിജയിക്ക് അരശതമാനത്തിൽ കൂടുതൽ ഭൂരിപക്ഷം ഉള്ളതിനാൽ അതിനു സാധ്യതയില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കറുത്തവർഗക്കാർ കൂട്ടത്തോടെ ജോൺസിന് അനുകൂലമായി വോട്ടു ചെയ്തു. സ്ത്രീ വോട്ടർമാരും അദ്ദേഹത്തെ പിന്തുണച്ചു.
പൊരുതി നേടിയ വിജയത്തിൽ ജോൺസിനെ അഭിനന്ദിച്ചുകൊണ്ടു ട്രംപ് ട്വീറ്റു ചെയ്തു. അലബാമയിലെ ജനങ്ങൾ വലിയവരാണ്, അധികം വൈകാതെ ഈ സീറ്റു പിടിക്കാൻ റിപ്പബ്ളിക്കന്മാർ വീണ്ടും ഒരു കൈ നോക്കും-ട്രംപ് പറഞ്ഞു.
റിപ്പബ്ളിക്കൻ കോട്ടയെന്നറിയപ്പെടുന്ന അലബാമയ്ക്ക് ജോൺസിന്റെ വിജയം ഞെട്ടലുളവാക്കിയെന്നു വാഷിംഗ്ടൺ പോസ്റ്റ് പ്രതികരിച്ചു. അലബാമയിലെ ഡെമോക്രാറ്റിക് വിജയം അഭൂതപൂർവമാണെന്നു ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി.1992നുശേഷം അലബാമയിൽനിന്ന് ആദ്യമായാണ് ഒരു ഡെമോക്രാറ്റ് തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയ്ക്ക് ലഭിച്ച വൻവിജയമാണ് അലബാമയിലേതെന്ന് ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാൽ പറഞ്ഞു. ഡെമോക്രാറ്റുകൾക്ക് അലബാമയിൽ വിജയിക്കാനായെങ്കിൽ മറ്റെല്ലായിടത്തും അവർക്ക് ആത്മവിശ്വാസത്തോടെ മത്സരിക്കാമെന്നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനോടു തോറ്റ ഹില്ലരി ക്ലിന്റന്റെ പ്രതികരണം.
അലബാമയിൽ ഡെമോക്രാറ്റ് സ്ഥാനാർഥിക്കു ജയം
01:18 AM Dec 14, 2017 | Deepika.com