വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് സബ്വേയിൽ ബംഗ്ലാദേശ് വംശജൻ നടത്തിയ നാടൻ ബോംബ് സ്ഫോടനത്തിന്റെ മറപിടിച്ച് യുഎസിലെ കുടിയേറ്റ നിയമം പഴുതുകൾ അടച്ച് കർക്കശമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പദ്ധതിയിടുന്നു.
സ്ഫോടനം നടത്തിയ ബംഗ്ലാദേശ് സ്വദേശി ഏഴു വർഷം മുന്പു ഫാമിലി വീസയിലാണു യുഎസിൽ എത്തിയത്. യുഎസിൽ സ്ഥിരതാമസമാക്കിയ വിദേശികൾക്ക് ബന്ധുക്കളെ ഇപ്രകാരം യുഎസിൽ കൊണ്ടുവരുന്നതിനുള്ള സൗകര്യം റദ്ദാക്കണമെന്നാണു ട്രംപിന്റെ ആവശ്യം.
ചെയിൻ മൈഗ്രേഷൻ സന്പ്രദായം അവസാനിപ്പിച്ച് കുടിയേറ്റ നിയമം ശക്തമാക്കി അമേരിക്കൻ ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു നിയമനിർമാണം നടത്താൻ യുഎസ് കോൺഗ്രസിനെ ട്രംപ് ആഹ്വാനം ചെയ്തു.
എട്ടു രാജ്യങ്ങളിൽനിന്നുള്ളവർക്കു യുഎസിൽ പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി താൻ അടുത്തകാലത്തു പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് കുടിയേറ്റ നിയമം ശക്തമാക്കുന്നതിനുള്ള നടപടികളിൽ ഒന്നുമാത്രമാണെന്നു ട്രംപ് വിശദീകരിച്ചു. സുപ്രീംകോടതിയും ഈ നടപടിയെ അംഗീകരിച്ചിട്ടുണ്ട്.
കുടിയേറ്റ നിയമത്തിലെ പോരായ്മകളും അതുമൂലം സാന്പത്തിക, സുരക്ഷാ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളും ദീർഘനാളായി എല്ലാവർക്കും ബോധ്യമുള്ളതാണ്. കുടിയേറ്റ നിയമം പരിഷ്കരിക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്നും അമേരിക്കയ്ക്കും അമേരിക്കൻ ജനതയ്ക്കും മുൻഗണന എന്ന നയം നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കർശനമായി ശിക്ഷിക്കണം. ആവശ്യമുള്ള കേസുകളിൽ വധശിക്ഷ നൽകണം. ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അമേരിക്കയ്ക്കുള്ളതെന്നു ട്രംപ് പറഞ്ഞു.
നമ്മുടെ രാജ്യത്ത് എത്തുന്നവർ നമ്മുടെ ജനങ്ങളെ ഉപദ്രവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് ചൂണ്ടിക്കാട്ടി. യോഗ്യതയുടെ അടിസ്ഥാനത്തിൽ കുടിയേറ്റം അനുവദിക്കുന്ന നയം നടപ്പാക്കണം.
കുടിയേറ്റ പരിഷ്കരണകാര്യത്തിൽ പ്രസിഡന്റിനോടു ചേർന്നു പ്രവർത്തിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്നതാണു ന്യൂയോർക്ക് സബ്വേയിലുണ്ടായ ഭീകരാക്രമണശ്രമമെന്നു സാൻഡേഴ്സ് പറഞ്ഞു.
ചെയിൻ മൈഗ്രേഷൻ രീതി ഇല്ലായിരുന്നെങ്കിൽ സബ്വേ സ്ഫോടനം നടത്തിയ വ്യക്തിക്ക് യുഎസിൽ എത്താനാവുമായിരുന്നില്ലെന്നും സാൻഡേഴ്സ് ചൂണ്ടിക്കാട്ടി.
ന്യൂയോർക്ക് സ്ഫോടനം: കുടിയേറ്റ നിയമം കർക്കശമാക്കണമെന്നു ട്രംപ്
12:10 AM Dec 13, 2017 | Deepika.com