ന്യൂഡൽഹി: വിലക്കയറ്റം കൂടി, വ്യവസായ ഉത്പാദനം കുറഞ്ഞു. നവംബറിലെ ചില്ലറ വിലക്കയറ്റം (സിപിഐ) 4.88 ശതമാനത്തിലേക്കു കുതിച്ചു. തലേ വർഷം നവംബറിൽ 3.63 ശതമാനമേ ഉണ്ടായിരുന്നുള്ളൂ, ഈ ഒക്ടോബറിലാകട്ടെ 3.58 ശതമാനം മാത്രവും.
അതേസമയം, ഒക്ടോബറിലെ വ്യവസായ ഉത്പാദനസൂചിക (ഐഐപി) 2.2 ശതമാനമേ വളർന്നുള്ളൂ. തലേ ഒക്ടോബറിൽ 4.2 ശതമാനം വളർന്ന സ്ഥാനത്താണിത്.
സാന്പത്തികവളർച്ച തിരിച്ചു കയറുന്നുണ്ട് എന്ന അവകാശവാദങ്ങൾ തള്ളിക്കളയുന്നതാണു കേന്ദ്രസർക്കാർ ഇന്നലെ പുറത്തുവിട്ട കണക്കുകൾ. ഖനനമേഖല തലേ ഒക്ടോബറിൽ ഒരു ശതമാനം വളർന്നപ്പോൾ ഇത്തവണ വെറും 0.2 ശതമാനമാണു വളർച്ച. ഫാക്ടറി ഉത്പാദനവളർച്ച 4.8 ശതമാനത്തിൽനിന്ന് 2.5 ശതമാനമായി ഇടിഞ്ഞു.
ഏപ്രിൽ - ഒക്ടോബറിലെ വളർച്ച 5.5 ശതമാനത്തിൽനിന്ന് 2.5 ശതമാനമായി താണു. ഒക്ടോബറിലെ വളർച്ച വിവിധ ഏജൻസികളുടെ സർവേയിൽ പ്രതീക്ഷിച്ചത്ര പോലും ഇല്ലായിരുന്നു.
വിലക്കയറ്റം സംബന്ധിച്ച റിസർവ് ബാങ്കിന്റെ നിഗമനങ്ങൾ ശരിവയ്ക്കുന്നതാണു കണക്ക്. ഭക്ഷ്യവിലക്കയറ്റം നവംബറിൽ 2.03 ശതമാനത്തിൽനിന്ന് 4.42 ശതമാനമായി. സെപ്റ്റംബറിൽ 1.25ഉം ഒക്ടോബറിൽ 1.9ഉം ശതമാനമായിരുന്നു ഭക്ഷ്യവിലക്കയറ്റം. മുട്ട, പച്ചക്കറി എന്നിവയുടെ വിലയിലാണു വലിയ കയറ്റം ഉണ്ടായത്.
വില കുതിച്ചു; വ്യവസായവളർച്ചയിൽ ഇടിവ്
11:07 PM Dec 12, 2017 | Deepika.com