ന്യൂഡൽഹി: കുപ്പിവെള്ളത്തിന് അതിൽ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി ചില്ലറവില(എംആർപി)യിലും അധികം വാങ്ങിയാൽ പിഴ ഈടാക്കാനുള്ള നിയമമുണ്ടെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളി സുപ്രീം കോടതി. ഹോട്ടലുകളും റസ്റ്ററന്റുകളും കുപ്പിവെള്ളത്തിന് എംആർപിയിലും അധികം വില വാങ്ങിയാൽ നിയമനടപടിക്ക് സാധുതയില്ലെന്നും സുപ്രീം കോടതി വിധിച്ചു. ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും കുടിവെള്ളത്തിനോ പായ്ക്ക് ചെയ്ത ഭക്ഷണപദാർഥങ്ങൾക്കോ അവരുടെ ഇംഗിതമനുസരിച്ച് വിലയീടാക്കാമെന്നാണ് ജസ്റ്റീസ് രോഹിൻടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് എംആർപിയിലും കൂടുതൽ വില ഈടാക്കിയാൽ ലീഗൽ മെട്രോളജി ആക്ട് പ്രകാരം 25,000 രൂപ വരെ പിഴയോ തടവോ നല്കമാമെന്ന കേന്ദ്രസർക്കാരിന്റെ വാദം ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും കാര്യത്തിൽ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലുകളിലെയും മറ്റും സേവനം, പരിസരം തുടങ്ങിയവ എംആർപിയിൽ ഉൾക്കൊള്ളുന്നതല്ലെന്ന് ഹോട്ടൽസ് ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യക്കുവേണ്ടി സമീർ പരീഖ് വാദിച്ചു. ഇത് അംഗീകരിച്ചായിരുന്നു വിധി.
കുപ്പിവെള്ളത്തിനു തോന്നുംപോലെ വില ഈടാക്കാം: സുപ്രീംകോടതി
11:07 PM Dec 12, 2017 | Deepika.com