ന്യൂഡൽഹി: പെട്രോളിൽ 15 ശതമാനം മെഥനോൾ ചേർത്ത ബ്ലെൻഡിംഗ് പെട്രോൾ രാജ്യത്ത് പ്രചാരത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൽക്കരിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന മെഥനോൾ ലിറ്ററിന് 22 രൂപയേ ചെലവ് വരുന്നുള്ളൂ. പെട്രോൾവില 80 രൂപ വരുന്ന സ്ഥാനത്താണിത്. കൽക്കരിയിൽനിന്നുള്ള ഉപോത്പന്നമായി ചൈന ഉത്പാദിപ്പിക്കുന്ന മെഥനോളിന് 17 രൂപയേ ചെലവ് വരുന്നുള്ളൂ. പെട്രോളിൽ മെഥനോൾ ചേർക്കുന്നതുവഴി ചെലവ് കുറയും, മലിനീകരണവും കുറയും- അദ്ദേഹം പറഞ്ഞു.
മുംബൈയിലെ ദീപക് ഫെർട്ടിലൈസേഴ്സ്, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് തുടങ്ങിയ കമ്പനികൾക്ക് മെഥനോൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. സ്വീഡിഷ് വാഹനക്കമ്പനിയായ വോൾവോ മെഥനോൾ എൻജിനുള്ള വാഹനങ്ങൾ പുറത്തിറക്കിയിരുന്നു. രാജ്യത്തിന്റെ ധനകാര്യതലസ്ഥാനമായ മുംബൈയിൽ ഇത്തരത്തിലുള്ള 25 ബസുകൾ സർവീസ് നടത്തുന്നുണ്ട്.
മെഥനോൾ ചേർത്ത പെട്രോളിനെക്കുറിച്ച് കേന്ദ്ര കാബിനറ്റിൽ ഉന്നയിക്കും. റിഫൈനറികൾ പുനഃക്രമീകരിക്കാൻ 70,000 കോടി രൂപയോളം ചെലവാകും. മെഥനോളിൽത്തന്നെ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെഥനോൾ ചേർത്ത പെട്രോൾ ലാഭകരം: നിതിൻ ഗഡ്കരി
11:40 PM Dec 11, 2017 | Deepika.com