വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഇറക്കുമതി നിയന്ത്രണം കുരുമുളകുവില ഉയര്‍ത്തി. വെളിച്ചെണ്ണയും കൊപ്രയും പ്രയാണം തുടരുന്നു. വ്യവസായികളുടെ സാന്നിധ്യം റബര്‍ സ്റ്റോക്കിസ്റ്റുകളില്‍ പ്രതീക്ഷ പകരുന്നു. ആഗോള സ്വര്‍ണവില ഏഴു മാസത്തെ താഴ്ന്ന നിലവാരത്തില്‍.
കുരുമുളകു കര്‍ഷകര്‍ക്ക് താങ്ങു പകരാന്‍ വാണിജ്യ മന്ത്രാലയം ഇറക്കുമതിക്ക് നിയന്ത്രണം വരുത്തി. ടണ്ണിന് 8000 ഡോളറില്‍ താഴ്ന്ന വിലയിലെ വിദേശ കുരുമുളക് ഇറക്കുമതിക്ക് നിരോധനം വരുത്തി. അതായത് കിലോ 500 രൂപയില്‍ താഴ്ന്ന വിലയിലുള്ള മുളക് ഇനിമുതല്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഇറക്കാനാവില്ല.
വര്‍ഷാരംഭത്തില്‍ കിലോ 700 രൂപയ്ക്കു മുകളില്‍ നീങ്ങിയ ഹൈറേഞ്ച് മുളക് വിദേശ ചരക്കിന്റെ കടന്നാക്രമണം മൂലം കിലോ 350 രൂപയായി ഇടിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കുരുമുളക് ഇറക്കുമതിക്ക് മിനിമം ഇംപോര്‍ട്ട് പ്രൈസ് പ്രഖ്യാപിച്ചത്. തെക്കന്‍ ജില്ലകളില്‍ മൂപ്പ് കുറഞ്ഞ മുളകിന്റെ വിളവെടുപ്പ് പുരോഗമിക്കുന്നു. പുതിയ കുരുമുളക് വില്‍പ്പനയ്ക്ക് എത്തുംമുമ്പേ വിദേശ ആക്രമണത്തിന് കടിഞ്ഞാണിട്ടത് സീസണില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പവരുത്താനാവും.
വിദേശ കുരുമുളക് ഇറക്കുമതിക്ക് ഡ്യൂട്ടി 54 ശതമാനമാണ്. ശ്രീലങ്ക വഴി ഇറക്കുമതി നടത്തിയാല്‍ എട്ട് ശതമാനമാണു നികുതി. വിയറ്റ്നാം കുരുമുളക് കൊളംബോ തുറമുഖം വഴിയാണ് എത്തിയത്. വിയറ്റ്നാമില്‍നിന്ന് 3325 ടണ്‍ ചരക്ക് ഇറക്കുമതി നടന്നപ്പോള്‍ ശ്രീലങ്കയില്‍നിന്നുള്ള 800 ടണ്‍ മുളകുമെത്തി. ഇതിന് പുറമേ ശ്രീലങ്ക 2500 ടണ്‍ കുരുമുളക് നികുതി രഹിതമായി ഇന്ത്യയിലെത്തി.
ഇതിനിടെ കുരുമുളക് ഇറക്കുമതി രാജ്യത്തെ രണ്ടു തുറമുഖങ്ങളില്‍ മാത്രമായി ഒതുക്കണമെന്ന ആവശ്യം ഉത്പാദകരില്‍നിന്ന് ഉയര്‍ന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മലബാര്‍ കുരുമുളക് വില ടണ്ണിന് 7000 ഡോളര്‍. പോയവാരം ഉത്പന്ന വില ക്വിന്റലിന് 1300 രൂപ വര്‍ധിച്ച് അണ് ഗാര്‍ബിള്‍ഡ് കുരുമുളക് 39,200 ലും ഗാര്‍ബിള്‍ഡ് കുരുമുളക് 40,600 രൂപയിലുമാണ്.
ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം പ്രമുഖ ലേലകേന്ദ്രങ്ങളില്‍ ലഭ്യത ഉയര്‍ന്നു. വണ്ടന്‍മേട്ടിലും കുമളിയിലും കൊച്ചിയിലുമെല്ലാം വന്‍തോതില്‍ ഏലക്ക ലേലത്തിന് ഇറങ്ങി. ഉത്സവദിനങ്ങള്‍ മുന്നില്‍ കണ്ട് ആഭ്യന്തര വ്യാപാരികള്‍ ഉയര്‍ന്ന അളവില്‍ ഏലക്ക സംഭരിച്ചു. കയറ്റുമതികാര്‍ വലുപ്പം കൂടിയ ഇനങ്ങള്‍ ശേഖരിച്ചു. വാരാന്ത്യം ഏലക്ക കിലോ 1134 രൂപയിലാണ്.
നാളികേരോത്പന്നങ്ങള്‍ ചരിത്ര നേട്ടങ്ങള്‍ തിരുത്തി. വെളിച്ചെണ്ണ റിക്കാര്‍ഡ് വിലയില്‍ നീങ്ങുന്നതിനാല്‍ പ്രദേശിക വില്‍പ്പനത്തോത് കുറഞ്ഞു. വിദേശ ഡിമാണ്ട് എണ്ണയ്ക്കും കൊപ്രയ്ക്കും നേട്ടമായി. കയറ്റുമതിക്കാര്‍ തേങ്ങ ശേഖരിക്കാന്‍ ഉത്സാഹിച്ചു. ജനുവരിയില്‍ നാളികേര വിളവെടുപ്പ് തുടങ്ങും. കൊപ്ര ക്ഷാമം മൂലം കിട്ടുന്ന വിലയ്ക്ക് ചരക്ക് സംഭരിക്കുകയാണ് വന്‍കിട മില്ലുകള്‍. കൊച്ചിയില്‍ മികച്ചയിനം കൊപ്ര 14,500 രൂപ വരെ ഉയര്‍ന്നു. വെളിച്ചെണ്ണ 18,300 ല്‍ നിന്ന് 18,900 രൂപയായി. എണ്ണയ്ക്ക് പ്രാദേശിക ആവശ്യം ഉയരുമെന്ന നിഗമനത്തിലാണ് മില്ലുകാരെങ്കിലും നിരക്ക് കിലോ 200 രൂപയ്ക്ക് മുകളിലെത്തിയത് വില്‍പ്പനയെ ബാധിച്ചു. നിരന്തരമായ വിലക്കയറ്റം കണക്കിലെടുത്താല്‍ വെളിച്ചെണ്ണ വിപണിയില്‍ സാങ്കേതിക തിരുത്തല്‍ പ്രതീക്ഷിക്കാം.
അന്താരാഷ്ട്രതലത്തില്‍ റബറിന് കരുത്തു പകരാന്‍ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ഷകരില്‍ നിന്നുള്ള ഷീറ്റ് സംഭരണം ഉയര്‍ത്താന്‍ തായ്ലൻഡ് ഒരുങ്ങുന്നു. പ്രതിവര്‍ഷം 30,000 ടണ്‍ റബര്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ചിരുന്നത് 80,000 ടണ്ണായി ഉയര്‍ത്താനാണ് നീക്കം. അനുകുല വാര്‍ത്തകളില്‍ ജപ്പാനിലും ചൈനയിലും വാരമധ്യം റബര്‍ വില കയറിയെങ്കിലും വാരാന്ത്യം നിരക്ക് അല്‍പ്പം താഴ്ന്നു.
കേരളത്തില്‍ ഷീറ്റുവില കയറിയിറങ്ങി. 12,900 രൂപയില്‍നിന്ന് ആര് എസ് എസ് നാലാം ഗ്രേഡ് 13,200 വരെ ഉയര്‍ന്നു. വാരാന്ത്യം നിരക്ക് 12,950 ലാണ്. ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ അഞ്ചാം ഗ്രേഡ് 12,700 ന് സംഭരിച്ചു. ക്രിസ്തുമസ് ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ഈ വാരം ചെറുകിട കര്‍ഷകര്‍ സ്റ്റോക്ക് വില്‍പ്പനയ്ക്ക് ഇറക്കാം. ടാപ്പിംഗ് രംഗം തളര്ന്നതിനാല് ലാറ്റക്സ് ക്ഷാമം മൂലം വ്യവസായികള്‍ നിരക്ക് 8200 രൂപയായി ഉയര്‍ത്തി.
സ്വര്‍ണവില പവന് 520 രൂപ കുറഞ്ഞു. ആഭരണകേന്ദ്രങ്ങളില്‍ പവന് 21,920 ല്‍ നിന്ന് നിത്യേന താഴ്ന്ന് ശനിയാഴ്്ച 21,400 രൂപ. ഒരു ഗ്രാമിന്റെ വില 2740 രൂപയില്‍ നിന്ന് 2690 രൂപയായി.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിക്ഷേപകര്‍ വില്‍പ്പനക്കാരായത് മഞ്ഞലോഹത്തെ തളര്‍ത്തി. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് 1279 ഡോളറില്‍ ഇടപാടുകള്‍ തുടങ്ങിയ സ്വര്‍ണം വാരാവസാനം 1243 ഡോളര്‍ വരെ ഇടിഞ്ഞു. നവംബര്‍ മധ്യം സ്വര്‍ണവില 1296 ഡോളറില്‍ നീങ്ങിയ അവസരത്തില്‍ ഇതേ കോളത്തില്‍ വ്യക്തമാക്കിയിരുന്ന നിരക്ക് 1245 ഡോളറിലേക്കു താഴുമെന്നായിരുന്നു. വാരാന്ത്യം മഞ്ഞലോഹം 1248 ഡോളറിലാണ്.
ഇറക്കുമതി നിയന്ത്രണം കുരുമുളകുവില ഉയര്‍ത്തി
12:45 AM Dec 11, 2017 | Deepika.com