ടെഹ്റാൻ: യെമന്‍ എതിരേയുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയും ഇസ്രയേലുമായുള്ള ബന്ധം വെട്ടിമുറിക്കാൻ തയ്യാറാവുകയും ചെയ്താൽ സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി.
ഞങ്ങളുടെ അയൽരാജ്യമായ സൗദിയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു പ്രശ്നവുമില്ല. യെമനിലെ ബോംബിംഗ് നാളെ സൗദി നിർത്തട്ടെ. ഇസ്രയേലിനു മുന്നിൽ മുട്ടുമടക്കുന്നതും അവസാനിപ്പിക്കണം. എന്നിട്ടു തലയുയർത്തി നിൽക്കട്ടെ. പാർലമെന്റിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ബന്ധം മെച്ചപ്പെടുത്താനുള്ള ഉപാധികൾ ഇറാൻ പ്രസിഡന്റ് മുന്നോട്ടുവച്ചു.
യെമനിൽ ഇതിനകം പതിനായിരം പേർക്കു ജീവഹാനി നേരിട്ടുവെന്നും രാജ്യത്തിന്റെ അടിസ്ഥാന വികസന സംവിധാനം മുഴുവൻ താറുമാറായെന്നും റുഹാനി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഹാദിയുടെ സർക്കാരിനെ സംരക്ഷിക്കാനായി സൗദിസഖ്യം നടത്തുന്ന വ്യോമാക്രമണമാണു കാരണം.
അടുത്തയിടെ ഇറാൻ-സൗദി ബന്ധം ഏറെ മോശമായിരുന്നു. പ്രമുഖ ഷിയാ നേതാവ് നിമിർ അൽ നിമിർ ഉൾപ്പെടെ ഏതാനും ഷിയാകളെ 2016 ജനുവരിയിൽ സൗദി വധിച്ചത് ഇറാനെ പ്രകോപിപ്പിച്ചു. ടെഹ്റാനിലെ സൗദി എംബസിക്കു തീവയ്ക്കാൻ വരെ ശ്രമം നടന്നു. ഇതേത്തുടർന്ന് ഇറാനുമായുള്ള ബന്ധം സൗദി വിച്ഛേദിച്ചു. ഇറാനെ ഭീകരതയുടെ കയറ്റുമതിക്കാർ എന്നാണു സൗദി വിശേഷിപ്പിച്ചത്. സിറിയയിലും യെമനിലും ഇറാൻ വിരുദ്ധർക്ക് സൗദി എല്ലാ സഹായവും നൽകിവരികയാണ്.
സൗദി ബന്ധം പുനരാരംഭിക്കാൻ ഉപാധിയുമായി റുഹാനി
12:45 AM Dec 11, 2017 | Deepika.com