ലണ്ടൻ: ഐഎസിനെ പരാജയപ്പെടുത്തിയെന്ന ഇറാക്കി പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുടെ പ്രഖ്യാപനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കു വിയോജിപ്പ്. ഐഎസിനു കനത്ത നഷ്ടം നേരിട്ടിരിക്കാം. എന്നാൽ അവർ ഇപ്പോഴും ഭീഷണി തന്നെയാണെന്നു മേ പ്രസ്താവനയിൽ പറഞ്ഞു.
ഐഎസിന്റെ മേൽ നിർണായക ജയം നേടിയതിനു അൽ അബാദിയെയും ഇറാക്ക് ജനതയെയും മേ പ്രശംസിച്ചു. ഐഎസിനു കനത്ത നഷ്ടം നേരിട്ടെങ്കിലും അവർ പരാജയപ്പെട്ടെന്നു പറയാറായിട്ടില്ല. സിറിയയിലെ ഐഎസ് പോരാളികളിൽ നിന്ന് ഇറാക്കിന് ഇപ്പോഴും ഭീഷണിയുണ്ടെന്നും മേ ചൂണ്ടിക്കാട്ടി.
ഐഎസിനെതിരേയുള്ള ഇറാക്കിന്റെ പോരാട്ടത്തിൽ സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു മേ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇറാക്ക് സന്ദർശിച്ചപ്പോൾ ഇതിന്റെ ഫലം കാണാനായി.സിറിയയിൽ ഐഎസിനെ തകർത്തെന്നു റഷ്യ അവകാശപ്പെട്ടു രണ്ടു ദിവസത്തിനകമാണ് ഇറാക്കിൽ ഐഎസിനെ തോല്പിച്ചെന്ന അൽ അബാദിയുടെ അവകാശവാദം പുറത്തുവന്നത്.ഐഎസിന്റെ മേൽ നേടിയ വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനായി ഇന്നലെ ദേശീയ അവധി ദിനമായി അൽ അബാദി പ്രഖ്യാപിച്ചിരുന്നു. ബാഗ്ദാദിലെ ഗ്രീൻ സോണിൽ സ്പെഷൽ സൈനിക പരേഡും നടത്തി.
ഐഎസിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നു തെരേസാ മേ
12:45 AM Dec 11, 2017 | Deepika.com