യുഎൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിൽ ചേർന്ന അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ അമേരിക്ക പൂർണമായും ഒറ്റപ്പെട്ടു. 15 അംഗ രക്ഷാസമിതിയിലെ 14 രാജ്യങ്ങളും വിമർശനം ഉന്നയിച്ചു. ജറുസലം തർക്കത്തിൽ ഇസ്രേലി- പലസ്തീൻ നേതൃത്വങ്ങൾ ചർച്ചയിലൂടെയാണു പരിഹാരം കണ്ടെത്തേണ്ടതെന്ന് എല്ലാവരും ചൂണ്ടിക്കാട്ടി.
യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും വിമർശിച്ചവരിൽ ഉൾപ്പെടുന്നു. എന്നാൽ യോഗത്തിൽ അമേരിക്കയ്ക്കെതിരേ പ്രമേയങ്ങളൊന്നും അവതരിപ്പിച്ചില്ല. യോഗത്തിനുശേഷം പ്രസ്താവനയും ഉണ്ടായില്ല.
അതേസമയം, ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങൾ ട്രംപിന്റെ തീരുമാനം തങ്ങൾ അംഗീകരിക്കുന്നില്ലെന്നു വ്യക്തമാക്കി സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനും ടെൽ അവീവിലെ അമേരിക്കൻ എംബസി ജറുസലമിലേക്കു മാറ്റാനുമുള്ള ട്രംപിന്റെ തീരുമാനം രക്ഷാസമിതി പ്രമേയങ്ങൾക്കു വിരുദ്ധമാണെന്നു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. രക്ഷാസമിതി യോഗത്തിൽ അംഗരാജ്യങ്ങൾക്കുശേഷം സംസാരിച്ച പലസ്തീന്റെ യുഎൻ അംബാസഡർ റിയാദ് മൻസൂർ, ട്രംപിന്റെ നടപടി സമാധാനപ്രക്രിയയ്ക്കു തുരങ്കംവയ്ക്കുന്നതാണെന്നു പറഞ്ഞു. തുടർന്നു സംസാരിച്ച ഇസ്രേലി യുഎൻ അംബാസഡർ ഡാനി ഡാനോൺ ട്രംപിന്റെ ധൈര്യത്തെ പ്രശംസിച്ചു.
യുഎന്നിനു പക്ഷപാതിത്വമെന്ന് അമേരിക്ക
പശ്ചിമേഷ്യയുടെ സമാധാനത്തിനായി പുതിയ കരാറിന് ട്രംപ് ഭരണകൂടം ശ്രമിച്ചുവരികയാണെന്ന് അമേരിക്കയുടെ യുഎൻ പ്രതിനിധിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി രക്ഷാസമിതി യോഗത്തിൽ മറുപടി നല്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു വിശദാംശവും അവർ നല്കിയില്ല. ഇതോടൊപ്പം ഇസ്രയേലിനോടുള്ള ഐക്യരാഷ്ട്രസഭയുടെ സമീപനം പക്ഷപാതപരമാണെന്നും ഹേലി ആരോപിച്ചു. വർഷങ്ങളായി ഇസ്രയേലിനെതിരായ ശത്രുതയുടെ കേന്ദ്രമായി യുഎൻ പ്രവർത്തിക്കുന്നു. ജറുസലം ഇസ്രയേലിന്റെ തലസ്ഥാനമായതുകൊണ്ടാണ് അമേരിക്ക അത് അംഗീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ജറുസലം: രക്ഷാസമിതിയിൽ ഒറ്റപ്പെട്ട് അമേരിക്ക
11:46 PM Dec 09, 2017 | Deepika.com