രമല്ല: ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഹമാസ് ഇസ്രയേലിനു നേർക്ക് മൂന്നു റോക്കറ്റുകൾ തൊടുത്തിരുന്നു. മറുപടിയായിട്ടാണ് ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവർ ഹമാസിന്റെ പോരാളികളാണ്.
ട്രംപിന്റെ ബുധനാഴ്ചത്തെ ജറുസലം പ്രഖ്യാപനത്തിനുശേഷം പലസ്തീൻകാർ ആരംഭിച്ച പ്രക്ഷോഭത്തിനേതിരേയുള്ള ഇസ്രേലി നടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ നാലായി. വെള്ളിയാഴ്ച ഗാസയിൽ രണ്ടു പ്രതിഷേധക്കാർ സുരക്ഷാഭടൻമാരുടെ വെടിയേറ്റു മരിച്ചിരുന്നു. ഗാസയിലും വെസ്റ്റ്ബാങ്കിലുമായി 217 പേർക്കു പരിക്കേ ൽക്കുകയും ചെയ്തു. ഇന്നലെയും പ്രതിഷേധം തുടർന്നു. പലയിടത്തും ഏറ്റമുട്ടലുണ്ടായി.
ഹമാസിന്റെ ആയുധനിർമാണശാലയും ആയുധസംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രേലി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ഹമാസ് വിട്ട മൂന്നു റോക്കറ്റുകളിലൊന്ന് ഇസ്രയേൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചു തകർത്തു. ഒരെണ്ണം സെദ്രോത്ത് മേഖലയിലും മൂന്നാമത്തേത് അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്തുമാണ് പതിച്ചത്. ആർക്കും പരിക്കേറ്റില്ല.
ഹമാസ് കേന്ദ്രത്തിൽ ഇസ്രേലി വ്യോമാക്രമണം: രണ്ടു മരണം
11:46 PM Dec 09, 2017 | Deepika.com