ബെയ്റൂട്ട്: പുതിയ ഇസ്രേലി-പലസ്തീൻ സമാധാന കരാറിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിച്ചുവരുകയാണെന്നും ഇതിനു സൗദി അറേബ്യയുടെ പിന്തുണയുണ്ടെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം കരാർ പ്രഖ്യാപിച്ചേക്കും.
സൗദിയുടെ ഭരണം നിയന്ത്രിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ട്രംപിന്റെ മരുമകനും ജൂത വംശജനുമായ ജാറെദ് കുഷ്നറും ഇതിൽ നിർണായ പങ്കുവഹിക്കുന്നു.
പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കഴിഞ്ഞ മാസം റിയാദിലെത്തിയിരുന്നു. സമാധാനത്തിനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ അബ്ബാസിനുമേൽ മുഹമ്മദ് രാജകുമാരൻ സമ്മർദം ചെലുത്തി. കുഷ്നറുടെ നിർദേശപ്രകാരമായിരുന്നു രാജകുമാരന്റെ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിനു പിന്നാലെ ചേർന്ന അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ അമേരിക്കയുടെ യുഎൻ അംബാസഡർ നിക്കി ഹേലി, പുതിയ സമാധാന പദ്ധതിക്ക് അമേരിക്ക ശ്രമിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.
ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടിയെ സൗദി ഭരണകൂടം വിമർശിച്ചിരുന്നു.
ട്രംപിന്റെ സമാധാനപദ്ധതിയിൽ സൗദിയും പങ്കാളിയെന്ന്
11:46 PM Dec 09, 2017 | Deepika.com