വാഷിംഗ്ടൺ ഡിസി: ടെൽഅവീവിനു പകരം ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം പശ്ചിമേഷ്യയെ സംഘർഷത്തിലാഴ്ത്തി. മുസ്ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി ഈ നീക്കത്തിനെതിരേ രംഗത്തുവന്നു. ഗാസയിൽ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തവർ അമേരിക്കൻ ,ഇസ്രേലി പതാകകൾ കത്തിച്ചു.
നിർദിഷ്ട പലസ്തീൻ രാജ്യത്തിന്റെ തലസ്ഥാനമായാണു കിഴക്കൻ ജറൂസലമിനെ പലസ്തീൻകാർ കാണുന്നത്. ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കാനും ടെൽഅവീവിൽനിന്ന് യുഎസ് എംബസി ജറുസലമിലേക്കു മാറ്റാനും ട്രംപ് തീരുമാനിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം മണിക്കൂറുകൾക്കകം ഉണ്ടാവുമെന്നും ചൊവ്വാഴ്ച വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. പശ്ചിമേഷ്യയിൽ ട്രംപ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബ്രിട്ടനിലെ പലസ്തീൻ പ്രതിനിധി മാനുവൽ ഹസാസിൻ പറഞ്ഞു.
പ്രശ്നം ചർച്ച ചെയ്യാനായി മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി ചേരുമെന്നു തുർക്കി പ്രസിഡന്റ് എർദോഗൻ അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ ടെലഫോൺ സംഭാഷണത്തിൽ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂ, പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസി, ജോർ്ദാനിലെ അബ്ദുള്ള രാജാവ് എന്നിവരെ ജറുസലം ഇസ്രേലി തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനം ട്രംപ് അറിയിച്ചിരുന്നു.
1948ൽ ഇസ്രയേൽ രൂപീകൃതമായശേഷം ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക. ആറുദിന യുദ്ധത്തിലാണ് കിഴക്കൻ ജറൂസലം ഇസ്രയേൽ പിടിച്ചത്. അവിഭക്ത ജറുസലം തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് തീരുമാനം നാളിതുവരെ അമേരിക്ക പുലർത്തിയിരുന്ന നയത്തിനെതിരാണ്. തീരുമാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി നെതന്യാഹൂവിന്റെ ആസ്ഥാനം നിലവിൽ ജറുസലമാണ്. ഇസ്രേലി സുപ്രീംകോടതി, പാർലമെന്റ് എന്നിവയും അവിടെയാണ്. ഈ വസ്തുത കണക്കിലെടുക്കാതിരുന്നിട്ടു കാര്യമില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ടെൽ അവീവിൽ നിന്ന് എംബസി മാറ്റാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും ഇതിനു പറ്റിയ സ്ഥലം കണ്ടെത്താൻ ഇനിയും ഏറെ സമയമെടുക്കുമെന്നും പ്രസ്തുത ഉദ്യോഗസ്ഥൻ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണവേളയിലും എംബസിമാറ്റക്കാര്യം ട്രംപ് പറഞ്ഞിരുന്നു.
ജറുസലം ഇസ്രേലി തലസ്ഥാനമായി യുഎസ് അംഗീകാരച്ചു; ട്രംപിന്റെ നീക്കം പശ്ചിമേഷ്യയിൽ സംഘർഷം വർധിപ്പിക്കും
12:58 AM Dec 07, 2017 | Deepika.com