ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ വധിക്കാനുള്ള ഇസ്ലാമിസ്റ്റുകളുടെ പദ്ധതി തകർത്തെന്നും രണ്ടുപേരെ അറസ്റ്റു ചെയ്തെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പത്ത് ഡൗണിംഗ് സ്ട്രീറ്റിൽ നാടൻ ബോംബ് സ്ഫോടനം നടത്താനും തുടർന്നുള്ള ബഹളത്തിൽ മേയെ കുത്തിക്കൊല്ലാനുമാണു ഭീകരർ പദ്ധതിയിട്ടത്.
ബംഗ്ളാദേശിൽവേരുകളുള്ള നൈമൂർ സഖറിയാ റഹ്മാൻ(20), പാക്-ബ്രിട്ടീഷ് വംശജനായ മുഹമ്മദ് അക്വിബ് ഇമ്രാൻ(21) എന്നിവരെയാണു നവംബർ 28നു ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റു ചെയ്തത്. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരും കുറ്റം നിഷേധിച്ചു. ഡിസംബർ 20 വരെ പ്രതികളെ റിമാൻഡ് ചെയ്തുകൊണ്ടു കോടതി ഉത്തരവു പുറപ്പെടുവിച്ചു.
ഭീകരപ്രവർത്തനത്തിനു പദ്ധതി തയാറാക്കിയെന്നാണു ഇരുവരുടെയും പേരിലുള്ള കുറ്റം. ഭീകര പ്രവർത്തനത്തിനായി ലിബിയയിൽ പോകാൻ ശ്രമിച്ചതിനു ഇമ്രാന്റെ പേരിൽ പ്രത്യേക കേസുമുണ്ട്.
ഈ വർഷം ഇതുവരെ 12 ഭീകരാക്രമണ പദ്ധതികൾ പൊളിക്കാൻ ഇന്റലിജൻസ് ഏജൻസികൾക്കായിട്ടുണ്ടെന്ന് ഇന്റലിജൻസ് മേധാവി പാർക്കർ ബ്രിട്ടീഷ് കാബിനറ്റിനെ അറിയിച്ചു.
എന്നാൽ മാഞ്ചസ്റ്ററൽ മേയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തടയാൻ സാധിക്കാത്തതിൽ ഇന്റലിജൻസ് വീഴ്ചയുണ്ടെന്നു ഇതു സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടത്തിയ ബാരിസ്റ്റർ ഡേവിഡ് ആൻഡേഴ്സന്റെ റിപ്പോർട്ടിൽ പറഞ്ഞു.
ഇവിടെ ബോംബ് സ്ഫോടനം നടത്തിയ സൽമാൻ അബേദി ഏറെ നാളായി ഇന്റലിജൻസ് നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയായിരുന്നുവെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തെരേസാ മേയെ വധിക്കാനുള്ള പദ്ധതി തകർത്തു; രണ്ടുപേർ അറസ്റ്റിൽ
12:58 AM Dec 07, 2017 | Deepika.com