പ്രതീക്ഷിച്ചതുപോലെ റിസർവ് ബാങ്കിന്റെ പണനയ അവലോകനം. പണനയകമ്മിറ്റി (എംപിസി)യുടെ ദ്വിദിനയോഗം നിരക്കുകൾ മാറ്റിയില്ല. ഉടനേ മാറ്റുമെന്നു സൂചിപ്പിച്ചുമില്ല.
ആറംഗ കമ്മിറ്റിയിൽ അഞ്ചു പേരും മാറ്റം വേണ്ട എന്നഭിപ്രായപ്പെട്ടു. രവീന്ദ്ര ധൊലാകിയമാത്രം കാൽ ശതമാനം കുറയ്ക്കൽ നിർദേശിച്ചു.
റിസർവ് ബാങ്ക് ഭാവിയെപ്പറ്റി പറയുന്ന കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്.
1. വളർച്ച: ജിവിഎ (മൊത്തമൂല്യവർധന) വളർച്ച ഈ ധനകാര്യവർഷം 6.7 ശതമാനം കൂടുമെന്നു ബാങ്ക് കരുതുന്നു. (ജിഡിപിയിൽനിന്ന് പരോക്ഷനികുതി കുറച്ചുള്ള തുകയാണു ജിവിഎ എന്നു സാമാന്യമായി പറയാം). അർധവർഷ ജിവിഎ വർധന 5.85 ശതമാനമേ ഉള്ളൂ. മുഴുവർഷം 6.7 ശതമാനം വരണമെങ്കിൽ ഒക്ടോബർ-മാർച്ചിലെ വളർച്ച ഏഴര ശതമാനമെങ്കിലും വരണം. രണ്ടു മാസത്തെ സൂചനകൾ അത്ര മികച്ച വളർച്ച പ്രതീക്ഷ നല്കുന്നില്ല.
2. പണപ്പെരുപ്പം: അടുത്ത രണ്ടു ത്രൈമാസങ്ങളിലേക്കു നേരത്തേ കണക്കാക്കിയ പണപ്പെരുപ്പത്തോത് ബാങ്ക് തിരുത്തി. 4.2-4.6 ശതമാനം എന്നത് 4.3-4.7 എന്നാക്കി.
3. ബജറ്റ് കമ്മി: ഗവൺമെന്റിനു വരുമാനം കുറയുന്നതു കമ്മി വർധിക്കാനും പണപ്പെരുപ്പത്തിനും ഇടയാക്കും. ജിഎസ്ടി നിരക്കു കുറയ്ക്കുന്നതു വരുമാനം താഴ്ത്തും.
4. കൃഷി: ഖാരിഫ് വിളയിൽ അപ്രതീക്ഷിത കുറവ്. റാബി കൃഷിസ്ഥലം മുൻവർഷത്തേക്കാൾ കുറവാണ്. കാർഷിക വളർച്ച കുറയാം.
5. ബാങ്കുകൾ: പൊതുമേഖലാ ബാങ്കുകൾക്കു കൂടുതൽ മൂലധനം നല്കുന്നത് വായ്പ വർധിക്കാൻ ഇടയാക്കും. കഴിഞ്ഞ ആഴ്ചകളിൽ വായ്പയെടുക്കൽ വർധിച്ചിട്ടുണ്ട്.
ഇതെല്ലാം റിസർവ് ബാങ്കിനെ സ്റ്റാറ്റസ്ക്വോ നിലനിർത്താനാണു പ്രേരിപ്പിച്ചത്. ധനമന്ത്രാലയം മോഹിച്ചതുപോലെ പലിശനിരക്ക് കുറച്ചില്ല.
ഓഹരികന്പോളം പണനയ പ്രഖ്യാപനത്തിനുശേഷം കുറേസമയം ചാഞ്ചാടി. ഒടുവിൽ വിദേശപ്രവണതകളുടെ ചുവടുപിടിച്ചു താഴോട്ടുപോയി. നിഫ്റ്റി 74.2 പോയിന്റ് താണു 10044.1 ലും സെൻസെക്സ് 205.26 പോയിന്റ് താണ് 32597.18 ലും ക്ലോസ് ചെയ്തു.
ബാങ്കുകൾ പണനയത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. വ്യവസായമേഖല പതിവുപോലെ, പലിശ കുറയ്ക്കാത്തതിൽ അതൃപ്തി അറിയിച്ചു.
റ്റി.സി. മാത്യു
സ്റ്റാറ്റസ്ക്വോ നയം
12:53 AM Dec 07, 2017 | Deepika.com