വാഷിംഗ്ടൺഡിസി : മൈക്രോവേവ് തരംഗങ്ങൾ പ്രസരിപ്പിക്കുന്ന ആയുധം പ്രയോഗിച്ച് ഉത്തരകൊറിയയുടെ മിസൈൽ സംവിധാനത്തിന്റെ ഇലക്ട്രോണിക് സർക്യൂട്ട് കരിച്ചുകളയാനാവുമെന്നു യുഎസ് വിദഗ്ധർ. ഓഗസ്റ്റിൽ വൈറ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ ഈ ആയുധത്തിന്റെ സാധ്യതകളെക്കുറിച്ചു ചർച്ച നടന്നുവെന്നു രണ്ടു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൗണ്ടർ ഇലക്ട്രോണിക്സ് ഹൈ പവർ മൈക്രോവേവ് അഡ്വാൻസ്ഡ് മിസൈൽ പ്രോജക്ട്(ചാന്പ്) എന്നറിയപ്പെടുന്ന ഈ ആയുധം വികസിപ്പിക്കുന്നതിന് 2009ൽ വ്യോമസേനാ ലബോറട്ടറി ഗവേഷണം ആരംഭിച്ചിരുന്നു. ഈ ആയുധം ക്രൂസ് മിസൈലിൽ ഘടിപ്പിച്ച് ബി52 യുദ്ധവിമാനത്തിൽ നിന്നു വിക്ഷേപിച്ചാണു പരീക്ഷണം നടത്തിയത്. 2012ൽ യൂട്ടാ ടെസ്റ്റ്ആൻഡ് ട്രെയിനിംഗ് റേഞ്ചിലായിരുന്നു പരീക്ഷണം.
ശത്രുവിന്റെ ഇലക്ട്രോണിക് സിസ്റ്റം പൂർണമായി തകർക്കാൻ താഴ്ന്നു പറക്കുന്ന മിസൈലിൽ ഘടിപ്പിച്ച മൈക്രോവേവ് എമിറ്ററിനു കഴിയും. എമിറ്ററിൽ നിന്നുള്ള മൈക്രോവേവ് തരംഗങ്ങൾ ലോഞ്ച് പാഡിലുള്ള ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലിന്റെ ഇലക്ട്രോണിക് സർക്യൂട്ട് കരിച്ചുകളയും. സ്ഫോടനമുണ്ടാവില്ല. മൈക്രോവേവ് എമിറ്ററിനു റേഞ്ച് കുറവാണെന്നതാണ് ഒരു പരിമിതി.
ഇതു പരിഹരിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നു വ്യോമസേനാ റിസർച്ച് ലാബിലെ ആയുധഗവേഷണ വിഭാഗം മേധാവി മേരി റോബിൻസൺ പറഞ്ഞു. ചാന്പിനെക്കുറിച്ചു പ്രതികരിക്കാൻ വൈറ്റ്ഹൗസ് വിസമ്മതിച്ചു.
ഉത്തരകൊറിയയെ നേരിടാൻ മൈക്രോവേവുമായി യുഎസ്
12:41 AM Dec 06, 2017 | Deepika.com