സനാ: യെമൻ തലസ്ഥാനമായ സനായിൽ ഇറാൻ പിന്തുണയുള്ള ഹൗതി ഷിയാപോരാളികളും മുൻ പ്രസിഡന്റ് സാലിഹിന്റെ അനുയായികളും തമ്മിൽ നടന്ന പോരാട്ടത്തിൽ നാലു ദിവസത്തിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 234 ആയെന്നു റെഡ്ക്രോസ് അറിയിച്ചു. 400 പേർക്കു പരിക്കേറ്റു. സൗദി ക്യാന്പിലേക്കു കൂറുമാറിയ സാലിഹിനെ തിങ്കളാഴ്ച ഹൗതികൾ വെടിവച്ചുകൊന്നു. അദ്ദേഹത്തിന്റെ വസതി ബോംബ് വച്ചു തകർക്കുകയും ചെയ്തു.
സനായിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ വൻനാശമുണ്ടായി. സാലിഹിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ തെരഞ്ഞുപിടിച്ച് ഹൗതികൾ കൊലപ്പെടുത്തി. 200 പേരെ തടവുകാരായി പിടിച്ചെന്നും ഇവരെയെല്ലാം പിന്നീടു കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. തന്റെ പിതാവിന്റെ വധത്തിനു പ്രതികാരം ചെയ്യാൻ സാലിഹിന്റെ പുത്രൻ അഹമ്മദ് അലി സാലിഹ് യെമൻ ജനതയെ ആഹ്വാനം ചെയ്തു. ഇറാന്റെ ഹൗതി കൂലിപ്പടയാളികളിൽനിന്നു യെമനെ വീണ്ടെടുക്കണമെന്ന് നേരത്തെ അബുദാബിയിൽ തടങ്കലിലായിരുന്ന അഹമ്മദ് അലി സാലിഹ് പറഞ്ഞു.
ഇതിനിടെ ഏഡനിൽനിന്നു സനായിലേക്കു മാർച്ചു ചെയ്യാൻ സൈന്യത്തിന് യെമൻ പ്രസിഡന്റ് ഹാദി ഉത്തരവു നൽകിയതായി റിപ്പോർട്ടുണ്ട്. സനായിൽനിന്നു തുരത്തപ്പെട്ട ഹാദി, സൗദിയുടെ സഹായത്തോടെ ഏഡൻ ആസ്ഥാനമായാണു ഭരണം നടത്തുന്നത്.
യെമൻ തലസ്ഥാനത്ത് 234 പേർ കൊല്ലപ്പെട്ടു
12:41 AM Dec 06, 2017 | Deepika.com