ബാബ്ദ: ഒരു മാസം മുന്പ് സൗദി അറേബ്യൻ ടിവിയിലൂടെ രാജി പ്രഖ്യാപിച്ചു പശ്ചിമേഷ്യയെ ഞെട്ടിച്ച സാദ് ഹരീരി ഇന്നലെ രാജി ഔദ്യോഗികമായി പിൻവലിച്ചു. സൗദിയിൽ നിന്നു തിരിച്ചെത്തിയശേഷം നടന്ന ആദ്യത്തെ കാബിനറ്റ് യോഗത്തിൽ പങ്കെടുത്തശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനും സൗദിയും തമ്മിലുള്ള വൈരത്തിന്റെ ബഹിർസ്ഫുരണമായിരുന്നു ഹരീരിയുടെ രാജി. ഇറാനും അവരുടെ പിന്തുണയുള്ള ലബനൻ ഭരണകൂടത്തിലെ ഹിസ്ബുള്ളകളും ചേർന്ന് രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നുവെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും പറഞ്ഞാണു ഹരീരി രാജിവച്ചത്.
സൗദി നിർബന്ധിച്ചു രാജിവയ്പിക്കുകയായിരുന്നുവെന്നും സൗദി പൗരത്വംകൂടിയുള്ള ഹരീരിയെ അവർ വീട്ടുതടങ്കലിലാക്കിയെന്നും അഭ്യൂഹം പരന്നു. ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ഇടപെട്ടതിനെത്തുടർന്നാണു പ്രതിസന്ധി പരിഹരിച്ചതും ഹരീരി ലബനനിലേക്കു മടങ്ങിയതും. ഇതിനിടെ വെള്ളിയാഴ്ച ലബനൻ പ്രശ്നം ചർച്ച ചെയ്യാൻ ചേരുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ഹരീരി പാരീസിലേക്കു പോകും.
സാദ് ഹരീരി രാജി പിൻവലിച്ചു
12:41 AM Dec 06, 2017 | Deepika.com