ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിസൂചികയിൽ വൻ തകർച്ച. ഡെറിവേറ്റീവ് മാർക്കറ്റിൽ നവംബർ സീരീസ് സെറ്റിൽമെന്റ് മുന്നിൽക്കണ്ട് നിക്ഷേപങ്ങൾ വിറ്റുമാറാൻ ധനകാര്യസ്ഥാപനങ്ങൾക്കൊപ്പം പ്രാദേശിക നിക്ഷേപകരും മത്സരിച്ചതിനാൽ സെൻസെക്സും നിഫ്റ്റിയും രണ്ടര ശതമാനം ഇടിഞ്ഞു. ബോംബെ സെൻസെക്സ് 846.30 പോയിന്റും നിഫ്റ്റി 267.90 പോയിന്റും താഴ്ന്നു.
വിദേശഫണ്ടുകൾ ബ്ലൂചിപ്പ് ഓഹരികളിൽ സൃഷ്ടിച്ച വില്പനതരംഗത്തിൽ വിപണി ആടിയുലഞ്ഞതിനാൽ അഞ്ചു പ്രവൃത്തിദിനങ്ങളിൽ നാലു ദിനങ്ങളിലും സൂചിക നഷ്ടത്തിലായിരുന്നു. നവംബർ സീരീസ് സെറ്റിൽമെന്റിനോട് അനുബന്ധിച്ച് വൻ ചാഞ്ചാട്ടം സംഭവിക്കുമെന്ന കാര്യം മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയിരുന്നു.
ആർബിഐ ഈ വാരം വായ്പാ അവലോകനത്തിന് ഒത്തുചേരും. കേന്ദ്രബാങ്ക് പലിശനിരക്കുകളിൽ ഭേദഗതികൾ വരുത്തുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം. വിപണിയിലെ ഇപ്പോഴത്തെ സാങ്കേതിക തിരുത്തൽ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ഓപ്പറേറ്റർമാർ.
നിഫ്റ്റി അതിന്റെ 21, 50 ഡിഎംഎയ്ക്കു താഴെ നീങ്ങുന്നത് തളർച്ച രൂക്ഷമാക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം. 50 ഡേ മൂവിംഗ് ആവറേജ് 10,183 പോയിന്റിലാണ്. വാരാന്ത്യം സൂചിക 10,121ലും. കഴിഞ്ഞ വാരം 10,400നു മുകളിലേക്കു പ്രവേശിച്ചെങ്കിലും മുൻവാരം സൂചിപ്പിച്ച 10,442ലെ തടസം മറികടക്കാനായില്ല. ഉയർന്ന നിലവാരത്തിലെ വില്പനസമ്മർദത്തിൽ 10,108 വരെ ഇടിഞ്ഞ നിഫ്റ്റി ക്ലോസിംഗിൽ 10,121 പോയിന്റിലാണ്. ഈ വാരം ആദ്യ സപ്പോർട്ട് 10,018ലാണ്. അഞ്ചക്കത്തിലെ താങ്ങു നഷ്ടപ്പെട്ടാൽ സൂചിക 9,915-9,722 വരെ സാങ്കേതിക തിരുത്തൽ കാഴ്ചവയ്ക്കാം. എന്നാൽ, താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് നീക്കം നടന്നാൽ, 10,314ലേക്ക് തിരിച്ചുവരവിനു ശ്രമിക്കും. വാരമധ്യം കേന്ദ്ര ബാങ്കിൽനിന്ന് അനുകൂല വാർത്തകളുണ്ടായാൽ നിഫ്റ്റി 10,507-10,610ലേക്ക് തിരിച്ചുവരവിന് നീക്കം തുടങ്ങും. സൂചികയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞു. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, എംഎസി ഡി തുടങ്ങിയവ തളർച്ചയിലാണ്. സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ഓവർ സോൾഡും.
ബിഎസ്ഇ സൂചിക പിന്നിട്ടവാരം 2.51 ശതമാനം ഇടിഞ്ഞു. വാരത്തിന്റെ തുടക്കത്തിൽ ഒരു വേള 33,733 പോയിന്റിൽനിന്ന് ഏതാണ്ട് 900 പോയിന്റിനടുത്ത് താഴ്ന്ന ശേഷം ക്ലോസിംഗിൽ 32,832ലാണ്. ഈ വാരം സെൻസെക്സിന്റെ ആദ്യ താങ്ങ് 32,508-32,184 പോയിന്റിലാണ്. ഇതു നഷ്ടപ്പെട്ടാൽ സൂചിക 31,572 വരെ ഇടിയാമെങ്കിലും താഴ്ന്ന റേഞ്ചിൽ നിക്ഷേപകർ രംഗത്ത് എത്തിയാൽ തിരിച്ചുവരവിന് അവസരമൊരുക്കും. സൂചിക മുന്നേറിയാൽ 33,444ലേക്കും തുടർന്ന് 34,056ലേക്ക് മാസമധ്യം ഉയരാം.
മുൻനിരയിലെ 31 ഓഹരികളിൽ 28 എണ്ണത്തിന്റെ നിരക്ക് ഇടിഞ്ഞപ്പോൾ മൂന്ന് ഓഹരികൾ മികവ് നിലനിർത്തി. പോയ വാരം ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. ബിഎസ്ഇയിൽ 21,642.20 കോടി രൂപയിൽനിന്ന് 21,385.34 കോടി രൂപയായി താഴ്ന്നു. അതേസമയം എൻഎസ്ഇയിൽ വ്യാപാരം 1,49,893.85 കോടി രൂപയിൽനിന്ന് 1,66,518.45 കോടി രൂപയായി.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പിന്നിട്ടവാരം 1614.89 കോടി രൂപ നിക്ഷേപിച്ചപ്പോൾ വിദേശഫണ്ടുകൾ 2772.56 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു. വർഷാന്ത്യം അടുത്തതിനാൽ അവർ വില്പനയിൽ തുടരാനിടയുണ്ട്. ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 32 പൈസ മെച്ചപ്പെട്ടു. 64.70ൽ ഇടപാടുകൾ തുടങ്ങിയ രൂപ വാരാന്ത്യം 64.47ലാണ്.
ജപ്പാൻ, ചൈനീസ് വിപണികൾ വാരാന്ത്യം മികവ് കാണിച്ചപ്പോൾ ഹോങ്കോംഗ്, കൊറിയൻ മാർക്കറ്റുകൾ തളർന്നു. അതേസമയം യൂറോപ്യൻ സൂചികകൾക്കൊപ്പം അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്സ്, എസ് ആൻഡ് പി സൂചികകൾ തളർന്നു.
ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റത്തിനിടയിൽ ഉത്പാദനം കുറയ്ക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം അടുത്ത വർഷം വിയെന്നയിൽ ചേരുന്ന യോഗത്തിലുണ്ടാവും. ക്രൂഡ് ഓയിൽ ബാരലിന് 58.36 ഡോളറിലാണ്.
സെറ്റിൽമെന്റിൽ ആടിയുലഞ്ഞ് കമ്പോളങ്ങൾ
09:41 PM Dec 03, 2017 | Deepika.com