ബംഗളൂരു: ഇൻഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി സലീൽ എസ്. പരേഖിനെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുത്തു. ജനുവരി രണ്ടിന് പരേഖ് ചുമതലയേൽക്കും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസ് നാലു മാസത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് പുതിയ മേധാവിയെ തെരഞ്ഞെടുത്തത്.
ഐടി കമ്പനിയായ കാപ് ജെമിനിയിൽനിന്നാണ് പരേഖ് ഇൻഫോസിസിലേക്കെത്തുന്നത്. കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനിയറിംഗ്, എയ്റനോട്ടിക്കൽ എൻജിനിയറിംഗ് തുടങ്ങിയവയിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള പരേഖിനുവേണ്ടി ഇടക്കാല സിഇഒ ആയിരുന്ന യു.ബി. പ്രവീൺ റാവു സ്ഥാനമൊഴിയും. ജനുവരി രണ്ടിനു ചുമതലയേൽക്കുന്പോൾ സിഇഒ പദവിക്കൊപ്പം മുഴുവൻസമയ ഡയറക്ടറുമായാണ് പരേഖ് ഇൻഫോസിസിസിൽ പ്രവർത്തിക്കുക.
സ്ഥാപകരിലൊരാളല്ലാതായിരുന്നിട്ടും സിഇഒ പദവിയിലെത്തിയ വിശാൽ സിക്ക ഒാഗസ്റ്റിലാണ് രാജിവച്ചത്. ബോർഡ് അംഗങ്ങളുടെ അപ്രീതിക്കു പാത്രമായതിനെത്തുടർന്ന് സിക്ക രാജിവച്ചതോടെ സഹസ്ഥാപകനായ നന്ദൻ നിലേകനി ചെയർമാൻസ്ഥാനം ഏറ്റെടുത്തു.
ആഗോളതലത്തിൽ ഐടി മേഖലയിൽ മൂന്നു പതിറ്റാണ്ട് പ്രവൃത്തിപരിചയമുള്ള സലീൽ പരേഖിന്റെ വരവ് ഇൻഫോസിസിനു മുതൽക്കൂട്ടാവുമെന്ന് നിലേകനി പ്രത്യാശ പ്രകടിപ്പിച്ചു. ബിസിനസ് കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പാടവവും വിജയകരമായ ലയനനടപടികളും ഇൻഫോസിനെ സഹായിക്കുമെന്നാണ് ഡയറക്ടർ ബോർഡ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശാലമായ അന്വേഷണങ്ങൾക്കൊടുവിലാണ് പരേഖിന്റെ നിയമനമെന്ന് നോമിനേഷൻ ആൻഡ് റെമൂണെറേഷൻ കമ്മിറ്റി ചെയർപേഴ്സൺ കിരൺ മസൂന്ദർ ഷാ പറഞ്ഞു. നിരവധി പ്രഗത്ഭന്മാരിൽനിന്നാണ് പരേഖിനെ തെരഞ്ഞെടുത്തത്. കരുത്തുറ്റ ട്രാക്ക് റിക്കാർഡും പ്രവൃത്തിപരിചയവും ഇൻഫോസിസിനു വേണ്ടി പരേഖിനെ തെരഞ്ഞെടുക്കാൻ കാരണമായെന്നും കിരൺ പറഞ്ഞു.
ഗ്രൂപ്പ് എക്സിക്യൂട്ടിവ് ബോർഡിലുള്ള പരേഖിന്റെ അംഗത്വം ജനുവരി ഒന്നിന് അവസാനിക്കുമെന്ന് ഐടി സർവീസ് കമ്പനിയായ കാപ് ജെമിനി അറിയിച്ചു. 2000ൽ കാപ് ജെമിനിയുടെ കൺസൾട്ടിംഗ് ഡിവിഷനിൽ തുടങ്ങി കമ്പനിയിലെ നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആളാണ് പരേഖ്. കാപ്ജമിനിയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ച പരേഖിന് നന്ദി അറിയിക്കുന്നതായി ചെയർമാനും സിഇഒയുമായ പോൾ ഹെർമെലിൻ പറഞ്ഞു.
ഇൻഫോസിസിനെ ഇനി പരേഖ് നയിക്കും
11:41 PM Dec 02, 2017 | Deepika.com