ഹരാരെ: രാജിവച്ച സിംബാബ്വേ ഏകാധിപതി റോബർട്ട് മുഗാബെയെ പ്രോസിക്യൂട്ടു ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജിവയ്ക്കുന്നതിനു മുഗാബെ ഉന്നയിച്ച വ്യവസ്ഥ അധികൃതർ അംഗീകരിക്കുകയായിരുന്നു. മുഗാബെയ്ക്കും ഭാര്യയ്ക്കും നിയമപരിരക്ഷ ലഭിക്കും.
മുഗാബെയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന എമേഴ്സൺ എംനൻഗാഗ്വ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എമേഴ്സനെ നേതാവായി ഭരണകക്ഷിയായ സാനു-പിഎഫ് നേരത്തെ തെരഞ്ഞെടുത്തിരുന്നു.
കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും സന്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനു നടപടി എടുക്കുമെന്നും നിയുക്ത പ്രസിഡന്റ് എമേഴ്സൺ വ്യക്തമാക്കി. മുഗാബെ ഭരണകൂടം ഡിസ്മിസ് ചെയ്തതിനെത്തുടർന്നു ദക്ഷിണാഫ്രിക്കയിലേക്കു പോയ വൈസ് പ്രസിഡന്റ് എമേഴ്സൺ പ്രിട്ടോറിയയിൽ ജേക്കബ് സുമാ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയശേഷമാണു സ്വകാര്യ ജറ്റ് വിമാനത്തിൽ സിംബാബ്വേയിൽ ബുധനാഴ്ച മടങ്ങിയെത്തിയത്.
ദേശസ്നേഹികളായ സിംബാബ്വേക്കാർ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നു ഹരാരെ വിമാനത്താവളത്തിലെത്തിയ എമേഴ്സൺ അനുയായികളെ അഭിസംബോധന ചെയ്തു പറഞ്ഞു. തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമമുണ്ടെന്നു ബോധ്യമായതിനെത്തുടർന്നാണു സിംബാബ്വേയിൽനിന്നു പലായനം ചെയ്ത്. ഓഗസ്റ്റിലും തനിക്ക് വിഷംതന്നു കൊലപ്പെടുത്താൻ ചിലർ ശ്രമിച്ചു.
ദക്ഷിണാഫ്രിക്കയിലെ താമസത്തിനിടയിലും താൻ സൈനിക നേതൃത്വവുമായി ബന്ധം പുലർത്തിയിരുന്നുവെന്നു പാർട്ടി ഹെഡ്ക്വാർട്ടേഴ്സിലെത്തിയ എമേഴ്സൺ റിപ്പോർട്ടർമാരോടു പറഞ്ഞു. അധികാരക്കൈമാറ്റ നടപടികൾ ഭംഗിയായി കൈകാര്യം ചെയ്ത സൈനിക മേധാവി കോൺസ്റ്റാന്റിനോയെ എമേഴ്സൺ പ്രശംസിച്ചു.
സിംബാബ്വേയിൽ അധികാരം പിടിക്കാൻ മുഗാബെയുടെ ഭാര്യ ഗ്രേസും അവരെ അനുകൂലിക്കുന്ന സംഘവും തയാറാക്കിയ പദ്ധതി മണത്തറിഞ്ഞാണു സൈന്യം ഇടപെട്ടതും മുഗാബെയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തതും. ആദ്യം രാജിക്കു വിസമ്മതിച്ച മുഗാബെ പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടി ആരംഭിച്ചപ്പോൾ അധികാരം ഒഴിയാൻ തയാറാവുകയായിരുന്നു.
മുഗാബെയ്ക്കു പ്രോസിക്യൂഷനിൽനിന്നു സംരക്ഷണം
12:28 AM Nov 24, 2017 | Deepika.com