ന്യൂഡൽഹി: പാപ്പരായ കന്പനി വാങ്ങാൻ അതിന്റെ ഉടമകളെ അനുവദിക്കാത്ത രീതിയിൽ പാപ്പർ നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കി. കേന്ദ്ര കാബിനറ്റിന്റെ ശിപാർശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറപ്പെടുവിച്ച ഓർഡിനൻസ് ഇന്നലെ പ്രാബല്യത്തിൽ വന്നു.
നിലവിലുള്ള നിസ്വ-പാപ്പർ കോഡി(ഐബിസി)ൽ പാപ്പരായ കന്പനി വാങ്ങുന്നതിനു നിലവിലുള്ള പ്രമോട്ടർക്കോ മാനേജ്മെന്റിനോ കന്പനി വീണ്ടും വാങ്ങുന്നതിനു വിലക്കില്ലായിരുന്നു. ഇപ്പോൾ പാപ്പർ നടപടി നേരിടുന്ന എസാർ സ്റ്റീൽ, ഭൂഷൺ സ്റ്റീൽ എന്നിവ തിരിച്ചുവാങ്ങാൻ അതിന്റെ പ്രമോട്ടോർമാർ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. റുയിയ കുടുംബത്തിന്റേതായിരുന്നു എസാർ. ഭൂഷൺ നടത്തിയിരുന്നതു സിംഗാൾമാരാണ്. ഈ കന്പനികളിൽ പ്രവാസി ഇന്ത്യക്കാരനായ ലക്ഷ്മി എൻ. മിത്തലിന്റെ ആർസെലോർ മിത്തൽ ഗ്രൂപ്പിന് നോട്ടമുണ്ട്. ജിൻഡാൽമാർക്കും അവയിൽ കണ്ണുണ്ട്.
ഓർഡിനൻസ് പ്രകാരം റുയിയമാർക്കും സിംഗാൾമാർക്കും തങ്ങളുടെ കന്പനികൾ ചുളുവിലയ്ക്ക് തിരിച്ചുവാങ്ങാൻ പറ്റില്ല. അവർ വാങ്ങാൻ ഓഫർ കൊടുത്തിട്ടുണ്ടെങ്കിൽ അതു നിരാകരിക്കാനും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.
ഒരു വർഷമെങ്കിലും നിഷ്ക്രിയ ആസ്തി (എൻപിഎ) ആയിട്ടുള്ള അക്കൗണ്ടുകൾ ഉള്ളവർക്കും കന്പനികൾ വാങ്ങാൻ അനുവാദമില്ല. പാപ്പർ കന്പനിയുമായി ബന്ധപ്പെട്ട എല്ലാവരെയും (പ്രമോട്ടർ, മാനേജ്മെന്റ്, അംഗങ്ങൾ, ഡയറക്ടർമാർ, കന്പനിയുടെ മാതൃകന്പനിയോ ഉപകന്പനിയോ അവയിലെ ഡയറക്ടർമാർ, മുൻ പറയപ്പെട്ടവരുടെ ബന്ധുക്കൾ) ഒഴിവാക്കി നിർത്തുന്നതാണ് ഓർഡിനൻസ്.കോഡിലെ 2, 5, 25, 30, 35, 240 വകുപ്പുകളിൽ ഭേദഗതി വരുത്തി. 29 എ, 235 എ എന്നീ വകുപ്പുകൾ ഓർഡിനൻസ് വഴി ചേർത്തു.
പാപ്പർകന്പനികൾ പഴയ ഉടമകൾക്കു നല്കില്ല
12:28 AM Nov 24, 2017 | Deepika.com