ബെയ്റൂട്ട്: സൗദി ടിവിയിലൂടെ രാജി പ്രഖ്യാപിച്ച ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരി ഇന്നലെ ബെയ്റൂട്ടിലെത്തി പ്രസിഡന്റ് മിഷേൽ ഒൗണുമായി കൂടിക്കാഴ്ച നടത്തി. രാജി തീരുമാനം തത്കാലത്തേക്ക് മരവിപ്പിക്കുകയാണെന്നും ലബനനന്റെ സുസ്ഥിരത സംരക്ഷിക്കനായി രാജ്യത്തു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരീരിയുടെ പുതിയ നിലപാട് ലബനനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവു വരുത്തുമെന്നു കരുതപ്പെടുന്നു. ഈ മാസം നാലിനു സൗദിയിൽ എത്തിയ ഹരീരി അവിടെനിന്നു ടിവിയിലൂടെ നടത്തിയ രാജി പ്രഖ്യാപനം മധ്യപൂർവദേശത്തെ മുഴുവൻ ഞെട്ടിച്ചു. ഇറാനും അവരുടെ സഖ്യകക്ഷിയായ ഹിസ്ബുള്ളയും ചേർന്നു ലബനനെ ശിഥിലീകരിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് ഹരീരി രാജി പ്രഖ്യാപിച്ചത്. തന്റെ ജീവൻ അപകടത്തിലാണെന്നും രാജി പ്രഖ്യാപനത്തിൽ ഹരീരി പറഞ്ഞു.
സൗദിയിലും ലബനനിലും പൗരത്വമുള്ള സുന്നി മുസ് ലിമായ ഹരീരിയെ സൗദി നിർബന്ധിച്ചു രാജിവയ്പിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. രാജിക്കുശേഷം സൗദിയിൽ തങ്ങിയ ഹരീരി വീട്ടുതടങ്കലിലാണെന്നുവരെ റിപ്പോർട്ടുകൾ പ്രചരിച്ചു. ഇതിനിടെ ലബനനെ ആക്രമിക്കാൻ ഇസ്രയേലിനു സൗദി കോടിക്കണക്കിനു ഡോളർ വാഗ്ദാനം ചെയ്തെന്നു ഹിസ്ബുള്ള നേതാവ് നസറുള്ള ആരോപിച്ചു.
സുന്നിരാജ്യമായ സൗദിയും ഷിയാരാജ്യമായ ഇറാനും തമ്മിലുള്ള പോര് ലബനനെ യുദ്ധത്തിന്റെ വക്കിലെത്തിക്കുമെന്നും ആശങ്ക പരന്നു.
ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ റിയാദിലെത്തി സൗദി ഭരണകൂടവുമായി ചർച്ച നടത്തി. തുടർന്നു ഫ്രാൻസിന്റെ ക്ഷണപ്രകാരം ഹരീരി പാരീസിലെത്തി. പാരീസിൽനിന്ന് ഈജിപ്തിലെത്തി പ്രസിഡന്റ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു ഹരീരി ഇന്നലെ ലബനനിൽ മടങ്ങിയെത്തിയത്. ലബനനിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത ഹരീരിക്ക് ഊഷ്മള വരവേല്പ് ലഭിച്ചു. ബെയ്റൂട്ടിലെത്തിയ ശേഷം പ്രസിഡന്റ് ഔണിനെക്കണ്ട് രാജി നൽകിയെങ്കിലും ഔൺ സ്വീകരിച്ചില്ല. കൂടുതൽ ചർച്ച വേണമെന്നും രാജി പ്രസ്ചെയ്യരുതെന്നും ഔൺ ആവശ്യപ്പെട്ടെന്നും താൻ അതിനു സമ്മതിച്ചെന്നും ഹരീരി വെളിപ്പെടുത്തി.
രാജിയില്ല, ലബനനിൽ തുടരും: സാദ് ഹരീരി
12:21 AM Nov 23, 2017 | Deepika.com