ഹേഗ്: കൂട്ടക്കൊലയുടെയും യുദ്ധക്കുറ്റത്തിന്റെയും പേരിൽ മുൻ ബോസ്നിയൻ സെർബ് കമാൻഡർ റാഡ്കോ മ്ലാഡിച്ചിനെ(74) ഹേഗിലെ യുഎൻ ട്രൈബ്യൂണൽ ജീവപര്യന്തം തടവിനുശിക്ഷിച്ചു. 1990കളിലെ ബാൾക്കൻ യുദ്ധത്തിൽ സ്രെബ്റെനിക്കയിൽ ബോസ്നിയൻ മുസ്ലിംകളെ (ബോസ്നിയാക്)കൂട്ടക്കൊല ചെയ്യാനും സരാജെവോയെ ഉപരോധിക്കാനും നേതൃത്വം നൽകിയ ജനറൽ മ്ലാഡിച്ച് ബോസ്നിയയുടെ കശാപ്പുകാരൻ എന്നാണ് അറിയപ്പെടുന്നത്.
വിധി വായിക്കുന്പോൾ മ്ലാഡിച്ച് കോടതിയിലുണ്ടായിരുന്നില്ല. ജഡ്ജിക്കു നേരേ ആക്രോശിച്ചതിന്റെ പേരിൽ അദ്ദേഹത്തെ കോടതിമുറിയിൽ നിന്നു നീക്കം ചെയ്തു.എല്ലാ കുറ്റങ്ങളും മ്ലാഡിച്ച് നിഷേധിച്ചു. അപ്പീൽ നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. ബോസ്നിയൻ ക്രോട്ട്, ബോസ്നിയാക് സൈന്യത്തിനെതിരേ പടവെട്ടിയ ബോസ്നിയൻ സെർബ് സൈന്യത്തിന്റെ കമാൻഡറായിരുന്നു മ്ലാഡിച്ച്. 1995ൽ സ്രെബ്റെനിക്കയിൽ നടന്ന കൂട്ടക്കൊലയിൽ 7000 പേർക്കു ജീവഹാനി നേരിട്ടു. ഇതിനു മ്ലാഡിച്ച് ഉത്തരവാദിയാണെന്നു ട്രൈബ്യൂണൽ കണ്ടെത്തി. യുദ്ധത്തിനുശേഷം ഒളിവിലായിരുന്ന മ്ലാഡിച്ചിനെ 2011ൽ വടക്കൻ സെർബിയയിൽനിന്നാണ് അറസ്റ്റു ചെയ്തത്.
ബോസ്നിയയുടെ കശാപ്പുകാരൻ മ്ലാഡിച്ചിനു ജീവപര്യന്തം
12:21 AM Nov 23, 2017 | Deepika.com