ന്യൂഡൽഹി: പാപ്പർ നിയമത്തിൽ സുപ്രധാനമാറ്റം. ഇന്നലെ കേന്ദ്ര കാബിനറ്റ് ഇതിനുള്ള ഓർഡിനൻസ് അംഗീകരിച്ചു. നിസ്വ-പാപ്പർകോഡ് (ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റ്സി കോഡ് -ഐബിസി) ഭേദഗതി ചെയ്താണ് ഓർഡിനൻസ്. കന്പനിയെ നഷ്ടത്തിലാക്കുകയും മനഃപൂർവം തിരിച്ചടവ് മുടക്കുകയും ചെയ്തവർ തന്നെ ഈ നിയമം ദുരുപയോഗിച്ചു കന്പനിയെ വീണ്ടും വാങ്ങുന്നതു തടയുകയാണ് പ്രധാന ഉദ്ദേശ്യം. എന്നാൽ കന്പനികളുടെ പ്രൊമോട്ടർമാർക്ക് സന്പൂർണ വിലക്ക് ഉണ്ടാവുകയുമില്ല.
കടം തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായും ഒടുവിൽ കിട്ടാക്കടമായും മാറുന്ന സാഹചര്യത്തിൽ ബാങ്കുകൾക്കു കന്പനിയോ കന്പനിയുടെ ആസ്തികളോ വിറ്റു പണം തിരിച്ചുപിടിക്കാൻ ഐബിസി വ്യവസ്ഥ ചെയ്യുന്നു. ഐബിസി പ്രകാരം നാഷണൽ കന്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) പാപ്പർ ഹർജി നൽകണം. അവർ നിർദിഷ്ട നടപടിക്രമം പാലിച്ച് കന്പനിയെ വിൽക്കാൻ തീരുമാനിക്കാം. അപ്പോൾ നിലവിലുള്ള മാനേജ്മെന്റിനും കന്പനി വാങ്ങാവുന്നതാണു നിലവിലെ വ്യവസ്ഥ. വിൽക്കുന്ന കന്പനി ചുളുവിലയ്ക്കു കിട്ടും. ആയിരം കോടിയുടെ ബാധ്യതയും 500 കോടിയുടെ സ്ഥാപര ജംഗമ വസ്തുക്കളുമുള്ള ഒരു കന്പനി ചിലപ്പോൾ നൂറോ നൂറ്റന്പതോ കോടിക്കു കിട്ടും. ആദ്യം കടമെടുത്ത് അതു ദുരുപയോഗിച്ചു കന്പനിയെ കുഴപ്പത്തിലാക്കിയവർക്കു തുച്ഛവിലയിൽ കന്പനി വാങ്ങാമെന്നു വരുന്നതു വലിയ ധാർമിക വിഷയങ്ങളും ഉയർത്തുന്നു. ഇവർക്കു ബാങ്കുകളെ വഞ്ചിച്ചു മിടുക്കരാകാം എന്ന സാഹചര്യം ഒഴിവാക്കാനാണ് ഓർഡിനൻസ്.
എന്നാൽ സത്യസന്ധരും ആത്മാർഥതയുള്ളവരുമായ പ്രൊമോട്ടർമാരെ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനവകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു.
ഒരു കൊല്ലം മുന്പാണ് ഐബിസി നടപ്പാക്കിയത്. ഇതിലെ പോരായ്മകൾ പഠിച്ചു ശിപാർശ നല്കാൻ 14 അംഗ കമ്മിറ്റിയെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.പ്രത്യക്ഷ നികുതി കോഡ് പരിഷ്കരിക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിലെ അർബിന്ദ് മോദി ആണു ചെയർമാൻ.
പാപ്പർ നിയമത്തിൽ സുപ്രധാന ഭേദഗതി
12:20 AM Nov 23, 2017 | Deepika.com