യുണൈറ്റഡ് നേഷൻസ്: രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ)യിലെ ജഡ്ജി പദവിക്കായുള്ള പോരാട്ടത്തിൽ ഇന്ത്യക്കു വൻ നയതന്ത്രവിജയം. ഇന്ത്യയുടെ ദൽവീർ ഭണ്ഡാരി വീണ്ടും ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടു.
സമ്മർദങ്ങൾക്കു വഴങ്ങാതെ ഇന്ത്യ നിലകൊണ്ടപ്പോൾ എതിർസ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടൻ അവരുടെ സ്ഥാനാർഥിയായ ക്രിസ്റ്റഫർ ഗ്രീൻ വുഡിനെ അവസാന നിമിഷം പിൻവലിച്ചു തടിയൂരി.
എങ്കിലും മുൻ നിശ്ചയപ്രകാരം യുഎൻ പൊതുസഭയിലും രക്ഷാസമിതിയിലും വോട്ടെടുപ്പു നടന്നു. പൊതുസഭയിൽ 193ൽ 183ഉം രക്ഷാസമിതിയിൽ മുഴുവൻ വോട്ടുകളും(15) ഇന്ത്യ നേടി.
1945ൽ ഐസിജെ സ്ഥാപിക്കപ്പെട്ടശേഷം ഇതാദ്യമായാണ് ബ്രിട്ടന് ജഡ്ജി ഇല്ലാതാകുന്നത്. യുഎൻ രക്ഷാസമിതിയിലെ ഒരു സ്ഥിരാംഗം ജഡ്ജി മത്സരത്തിൽ ഒരു അസ്ഥിര അംഗത്തോട് അടിയറവു പറയുന്നതും ഇതാദ്യം. ആഗോളതലത്തിലെ ശാക്തിക സൂത്രവാക്യങ്ങളിൽ വരുന്ന മാറ്റം തെരഞ്ഞെടുപ്പിൽ വ്യക്തമാകുന്നു; ഇന്ത്യ ആഗോള ശക്തിയായി ഉയരുന്നു, ലോകരാജ്യങ്ങൾ അത് അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.
ലോകശക്തികളെല്ലാം ഐസിജെയിൽ തങ്ങളുടെ പ്രാതിനിധ്യം നിലനിർത്താൻ ശ്രമിക്കുന്നു. ആകെ 15 ജഡ്ജിമാരാണുള്ളത്. മൂന്നു വർഷം കൂടുന്പോൾ അഞ്ചു പേർ വച്ചു വിരമിക്കും.
വിജയിയെ നിശ്ചയിക്കാൻ യുഎൻ പൊതുസഭയിലും രക്ഷാസമിതിയിലും വെവ്വേറെ വോട്ടെടുപ്പു നടത്തും.
മുന്പ് പൊതുസഭയിൽ 11 വട്ടം വോട്ടെടുപ്പു നടന്നു. എല്ലാത്തിലും ഭണ്ഡാരി ജയിച്ചു. ഓരോ റൗണ്ട് കഴിയുന്പോഴും ഭൂരിപക്ഷം കൂടി വന്നു.
എന്നാൽ, രക്ഷാസമിതിയിൽ ബ്രിട്ടനൊപ്പം സ്ഥിരാംഗങ്ങളായ അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ് എന്നിവർ ഗ്രീൻ വുഡിനെയാണു പിന്തുണച്ചത്.
ഇങ്ങനെയൊരു സാഹചര്യം വന്നാൽ പൊതുസഭയിൽ ഭൂരിപക്ഷം കിട്ടുന്നയാളെ വിജയിയാക്കണമെന്നാണു ചട്ടം. ഇതു മറികടക്കാനായി ബ്രിട്ടൻ ചില തന്ത്രങ്ങളിറക്കി.
പൊതുസഭയിൽനിന്നും രക്ഷാസമിതിയിൽനിന്നും മൂന്നു പേർ ഉൾപ്പെട്ട സമിതിയുണ്ടാക്കി ആ സമിതി ജഡ്ജിയെ തീരുമാനിക്കട്ടെയെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു.
എന്നാൽ ഭൂരിപക്ഷ അംഗങ്ങളും ഇതിനെ എതിർത്തു. പൊതുസഭയിൽ ഇന്ത്യക്കു പിന്തുണ വർധിക്കുന്നതു മനസിലാക്കിയ രക്ഷാസമിതി അംഗങ്ങൾ(ഇതിൽ ചില സ്ഥിരാംഗങ്ങളും ഉൾപ്പെടുന്നുവെന്നാണ് അനുമാനം) ബ്രിട്ടനെ തള്ളിപ്പറയാൻ തീരുമാനിച്ചതാണ് അവസാനം അവർ മത്സരരംഗത്തുനിന്നു പിന്മാ റാൻ കാരണമെന്നു സൂചനയുണ്ട്.
ഇന്നലെ വോട്ടെടുപ്പിനു തൊട്ടുമുന്പ് തങ്ങൾ മത്സരരംഗത്തുനിന്നു പിന്മാറുന്നതായി ബ്രിട്ടന്റെ സ്ഥിരം പ്രതിനിധി മാത്യു റൈകോഫ്റ്റ് പൊതുസഭയെയും രക്ഷാസമിതിയെയും അറിയിക്കുകയായിരുന്നു.
ഇതിനു മുന്പായി, പൊതുസഭാ പ്രസിഡന്റ് മിറോസ്ലാവ് ലായ്കാക്ക് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അക്ബറുദ്ദീനുമായും റൈകോഫ്റ്റുമായും ചർച്ച നടത്തിയിരുന്നു. ഒരു തരത്തിലുമുള്ള സമ്മർദങ്ങൾക്കും ഇന്ത്യ വഴങ്ങിയില്ലെന്നാണു റിപ്പോർട്ട്.
ഇതേസമയംതന്നെ അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേർസണുമായും ഇന്ത്യൻ വംശജയായ യുഎസ് യുഎൻ അംബാസഡർ നിക്കി ഹാലിയുമായും കൂടിക്കാഴ്ച നടത്തി.
അന്താരാഷ്ട്ര കോടതി ജഡ്ജി; ഇന്ത്യക്കു നാടകീയ ജയം
11:43 PM Nov 21, 2017 | Deepika.com