സിയൂൾ: അനുചിതമായ പെരുമാറ്റത്തിന്റെ പേരിൽ രണ്ട് ഉന്നത സൈനിക കമാൻഡർമാർക്കെ തിരേ അച്ചടക്കനടപടിക്ക് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഉത്തരവിട്ടു. എന്താണ് ഇവരുടെ കുറ്റമെന്നു വ്യക്തമല്ല. ഏതു തരത്തിലുള്ള ശിക്ഷയാണു നൽകിയതെന്നും അറിവായിട്ടില്ല. സൈന്യത്തിൽ അഴിച്ചുപണി നടത്തി പിടിമുറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കമാൻഡർമാരെ പുറത്താക്കിയതെന്നു പറയപ്പെടുന്നു.
ജനറൽ പൊളിറ്റിക്കൽ ബ്യൂറോ(ജിപിഡി) ഡയറക്ടർ ഹ്വാംഗ് പ്യോംഗ് സോ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കിം വോൺ ഹോംഗ് എന്നിവരാണ് അച്ചടക്കനടപടിക്കു വിധേയരായതെന്ന് ദക്ഷിണകൊറിയൻ ഇന്റലിജൻസ് ഏജൻസി പറഞ്ഞു.
ഇരുപതു വർഷത്തിനുശേഷം ആദ്യമായി ജിപിഡിയിൽ നടത്തിയ ഓഡിറ്റിംഗിൽ ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നാണ് ഇരുവരുടെയും കസേര തെറിച്ചത്. ശിക്ഷയുടെ ഭാഗമായി ഇരുവരെയും പുനർവിദ്യാഭ്യാസത്തിന് അയച്ചിരിക്കാനാണു സാധ്യതയെന്നു സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
നേരത്തെ കിമ്മിന്റെ കീഴിൽ സായുധസേനയുടെ ചുമതല വഹിച്ചിരുന്ന മൂന്നു പ്രമുഖരിൽ ഒരാളായിരുന്നു ഇപ്പോൾ ശിക്ഷിക്കപ്പെട്ട ഹ്വാംഗ്. പ്രതിരോധമന്ത്രിയും ചീഫ് ഓഫ് സ്റ്റാഫുമാണു മറ്റു രണ്ടു പേർ.
സൈന്യത്തിലാണെങ്കിലും ആരെയും ഉന്നതപദവിയിൽ ദീർഘനാൾ ഇരുത്തരുതെന്നാണു കിമ്മിന്റെ പ്രമാണം. ആരെയും കിമ്മിനു വിശ്വാസമില്ല. നിഷ്ഠുരനും ബുദ്ധിമാനുമാണു കിമ്മെന്നും സിയൂളിലെ കൂക് മിൻ യൂണിവേഴ്സിറ്റി പ്രഫസറായ ആന്ദ്രേ ലാൻകോവ് ചൂണ്ടിക്കാട്ടി. ഈയിടെ ഒരു ഉത്തരകൊറിയൻ സൈനികൻ ദക്ഷിണകൊറിയയിലേക്കുപലായനം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണു സൈന്യത്തിൽ കിം അഴിച്ചുപണി നടത്തിയതെന്നതു ശ്രദ്ധേയമാണ്.
രണ്ടു സൈനിക കമാൻഡർമാരെ കിം ജോംഗ് ഉൻ ശിക്ഷിച്ചു
11:43 PM Nov 21, 2017 | Deepika.com