വാഷിംഗ്ടൺ ഡിസി: ചൈനയിൽ തടവിലാക്കപ്പെട്ട മൂന്ന് അമേരിക്കൻ ബാസ്കറ്റ് ബോൾ താരങ്ങളെ മോചിപ്പിക്കാൻ ഇടപെട്ടതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കുറ്റബോധം.
മോചനത്തിൽ ട്രംപിനു കാര്യമായ റോളൊന്നും ഇല്ലായിരുന്നുവെന്ന് താരങ്ങളിലൊരാളുടെ പിതാവ് പറഞ്ഞതാണു ട്രംപിനെ ചൊടിപ്പിച്ചത്. ‘അവനൊക്കെ അവിടെ ജയിലിൽ കിടന്നാൽ മതിയായിരുന്നു’- ട്രംപിന്റെ പ്രതികരണം ദേഷ്യത്തിലായിരുന്നു.
ചൈനാ സന്ദർശനത്തിനിടെ കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചതിനാണ് ബാസ്കറ്റ് ബോൾ താരങ്ങൾ അറസ്റ്റിലായത്. കലിഫോർണിയ യൂണിവേഴ്സിറ്റിയുടെ കളിക്കാരായിരുന്നു ഇവർ.
ട്രംപിന്റെ ചൈനീസ് സന്ദർശനത്തിൽ പ്രസിഡന്റ് ഷീ ചിൻപിംഗിനോട് അദ്ദേഹം ഇവരുടെ മോചനത്തെക്കുറിച്ചു സംസാരിച്ചു. കഴിഞ്ഞയാഴ്ച കളിക്കാർ അമേരിക്കയിലേക്കു മടങ്ങി.
ലി ആഞ്ചലോ ബാൾ എന്ന കളിക്കാരന്റെ പിതാവ് ലാവാർ ബാൾ ആണ് മോചനത്തിൽ ട്രംപിനു പങ്കൊന്നുമില്ലെന്നു പറഞ്ഞത്. ക്രെഡിറ്റ് സ്വന്തമാക്കാൻ എല്ലാവരും ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കോപാകുലനായ ട്രംപ് ട്വിറ്ററിലൂടെയാണ് മറുപടി നല്കിയത്. ‘ചൈനയിൽ, കടയിലെ മോഷണം പത്തു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. മകൻ മടങ്ങിയെത്തിയപ്പോൾ പിതാവിന് എന്റെ സഹായം അംഗീകരിക്കാൻ മടിയാണ്. ഇതു വലിയ നന്ദികേടു തന്നെ’-ട്രംപ് പറഞ്ഞു.
അവനൊക്കെ അവിടെക്കിടന്ന് അഴിയെണ്ണിയാൽ മതിയായിരുന്നു: ട്രംപ്
09:46 PM Nov 20, 2017 | Deepika.com