ഹരാരെ: സിംബാബ്വേ പ്രസിഡന്റ് റോബർട്ട് മുഗാബെയെ ഭരണകക്ഷിയായ സാനു പിഎഫ് പാർട്ടിയുടെ നേതൃപദവിയിൽനിന്നു പുറത്താക്കി. പുതിയ നേതാവായി വൈസ് പ്രസിഡന്റ് എമേഴ്സൺ എംനൻഗാഗ്വയെ നിയമിച്ചു. മുഗാബെ ഇന്നു സിംബാബ്വേ പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം നാളെ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇംപീച്ച്മെന്റ് നടപടികൾക്കു തുടക്കം കുറിക്കുമെന്നും കേന്ദ്രക്കമ്മിറ്റി മുന്നറിയിപ്പു നൽകി.
മുഗാബെയെയും ഭാര്യയെയും കഴിഞ്ഞയാഴ്ച സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. 37വർഷം ദീർഘിച്ച മുഗാബെ യുഗത്തിന് അതോടെ അന്ത്യമായി. എന്നാൽ സൈനികഅട്ടിമറി നടത്തിയെന്ന ദുഷ്പേരുണ്ടാക്കാൻ സൈനിക നേതൃത്വം തയാറായില്ല. മുഗാബെയിൽ സമ്മർദം ചെലുത്തി രാജിവയ്പിക്കാനാണ് അവർ ശ്രമിച്ചത്.
93കാരനായ മുഗാബെയിൽനിന്ന് അധികാരം കൈക്കലാക്കാൻ ഭാര്യ ഗ്രേസ് ശ്രമിക്കുന്നുവെന്നു വ്യക്തമായതോടെയാണു സൈന്യം ഇടപെട്ടത്. ഗ്രേസ് മുൻകൈയെടുത്ത് വൈസ് പ്രസിഡന്റ് എമേഴ്സനെ പുറത്താക്കിയതാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്.
ഇന്നലെ ചേർന്ന സാനു പിഎഫ് കേന്ദ്രക്കമ്മിറ്റി ഗ്രേസ്മുഗാബെയെ പാർട്ടിയുടെ വിമൻസ് ലീഗിൽനിന്നു പുറത്താക്കി. വിദ്യാഭ്യാസമന്ത്രി ജോനാഥൻ മോയോ, ധനമന്ത്രി ഇഗ്നേഷ്യസ് ചോംബോ, മുഗാബെയുടെ അനന്തരവൻ പാട്രിക് ഷുവാവോ, വിദേശമന്ത്രി വാൾട്ടർ സെംബി തുടങ്ങി ഗ്രേസുമായി അടുപ്പമുള്ള നിരവധി മുതിർന്ന നേതാക്കളെയും കേന്ദ്രക്കമ്മിറ്റി പുറത്താക്കി.
ഇതിനിടെ റോബർട്ട് മുഗാബെ ഇന്നലെ സൈനിക മേധാവിയുമായി രണ്ടാംവട്ടവും കൂടിക്കാഴ്ച നടത്തി. സമയം നീട്ടിക്കിട്ടാനാണു മുഗാബെയുടെ ശ്രമമെന്നു കരുതപ്പെടുന്നു. സിംബാബ്വേ പ്രതിസന്ധി പരിഹരിക്കാനായി ദക്ഷിണാഫ്രിക്കൻ പ്രതിനിധിസംഘവും ഇടപെട്ടു. മുഗാബെയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ഹരാരെയിൽ ബഹുജനറാലി നടത്തി.
മുഗാബെയെ പുറത്താക്കി
11:19 PM Nov 19, 2017 | Deepika.com