ന്യൂഡൽഹി: ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചു. സോയാബീൻ, പാം, സൂര്യകാന്തി, കടുക് തുടങ്ങിയവയുടെ ശുദ്ധീകരിച്ചതും അല്ലാത്തതുമായ എണ്ണകൾക്കാണ് ചുങ്കം കൂട്ടിയത്. കർഷകരെയും ഭക്ഷ്യഎണ്ണ കന്പനികളെയും സഹായിക്കാനാണ് നടപടി എന്നു ഗവൺമെന്റ് അവകാശപ്പെട്ടു. ഇറക്കുമതിമൂലം കർഷകർക്കു താങ്ങുവിലയുടെ പകുതിവിലയേ ലഭിക്കുന്നുള്ളൂ. വിപണിയിൽ ഭക്ഷ്യഎണ്ണവില കൂടാൻ നിമിത്തമാകുന്നതാണു നടപടി.
സോയാബീൻ എണ്ണ ശുദ്ധീകരിച്ചതിനും അല്ലാത്തതിനും ചുങ്കം 30 ശതമാനമാക്കി. പാമോയിൽ ശുദ്ധീകരിക്കാത്തത് 15ൽ നിന്ന് 30ഉം ശുദ്ധീകരിച്ചത് 25ൽനിന്ന് 40ഉം ശതമാനമാക്കി. സൂര്യകാന്തി എണ്ണയ്ക്കും കടുകെണ്ണയ്ക്കും ശുദ്ധീകരിക്കാത്തതിന് 25 ശതമാനം, ശുദ്ധീകരിച്ചതിന് 35 ശതമാനം എന്നായി ചുങ്കം.
സോയാബീനിന്റെ ചുങ്കം 30ൽ നിന്ന് 45 ശതമാനമാക്കി.സോയാബീൻ പ്രോസസേഴ്സ് അസോസിയേഷനും മറ്റും നടപടിയെ സ്വാഗതം ചെയ്തു. കഴിഞ്ഞ വർഷം 155 ലക്ഷം ടണ്ണും തലേ വർഷം 147 ലക്ഷം ടണ്ണും സസ്യഎണ്ണ ഇറക്കുമതി ചെയ്തിരുന്നു.
പയർവർഗങ്ങളുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളെല്ലാം ഗവൺമെന്റ് എടുത്തുകളഞ്ഞതു രണ്ടു ദിവസം മുൻപാണ്. അതും കർഷകരെ മുന്നിൽ കണ്ടുള്ള തീരുമാനമായിരുന്നു.
ഭക്ഷ്യഎണ്ണ ഇറക്കുമതിക്ക് ചുങ്കം കുത്തനേ കൂട്ടി
12:50 AM Nov 19, 2017 | Deepika.com