റിയാദ്/ലണ്ടൻ: സൗദിഅറേബ്യയിൽ സൽമാൻ രാജാവ് പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അധികാരം ഏൽപിച്ച് സ്ഥാനമൊഴിയുമെന്ന് അഭ്യൂഹം. സമൂഹമാധ്യമങ്ങളിൽ നിന്ന് അച്ചടി-ദൃശ്യമാധ്യമങ്ങളിലേക്ക് ഈ അഭ്യൂഹം വളർന്നുകഴിഞ്ഞു.
രാജാവിന് വയസ് 81 കഴിഞ്ഞു. ഒന്നരമാസം മുൻപ് അദ്ദേഹം റഷ്യ സന്ദർശിച്ചിരുന്നു. അവശത ഉണ്ടെങ്കിലും അദ്ദേഹം രാജ്യഭരണം നിർവഹിക്കാൻ പറ്റുന്ന സ്ഥിതിയിലാണെന്നാണ് പറയപ്പെടുന്നത്.
മകൻ മുഹമ്മദിന് 32 വയസേ ഉള്ളൂ. ആധുനിക സൗദിയുടെ ചരിത്രത്തിൽ അത്ര ചെറുപ്രായത്തിൽ ആരും ഭരണമേറ്റിട്ടില്ല. എന്നാൽ രാജസിംഹാസനം ലഭിക്കാൻ തനിക്ക് തടസമാകാവുന്ന എല്ലാവരെയും ഒതുക്കി മുന്നേറുകയാണ് മുഹമ്മദ്. ഒരാഴ്ചയ്ക്കുള്ളിൽ മുഹമ്മദിലേക്കു ഭരണച്ചുമതല മാറ്റുകയെങ്കിലും ചെയ്യുമെന്നാണു ലണ്ടനിലെ ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തത്.
രണ്ടു സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന്: രാജാവ് സ്ഥാനത്യാഗം ചെയ്യുക. രണ്ട്: രാജാവ് സ്ഥാനത്തു തുടരുകയും ഭരണച്ചുമതല പുത്രനെ ഏൽപിക്കുകയും ചെയ്യുക.
അബ്ദുൾ അസീസ് രാജാവ് 1932-ൽ സ്ഥാപിച്ച സൗദി രാജവാഴ്ചയിൽ ഇതുവരെ അദ്ദേഹത്തിന്റെ പുത്രന്മാരേ ഭരിച്ചിട്ടുള്ളൂ. മുഹമ്മദ് ബിൻ സൽമാൻ സ്ഥാനമേൽക്കുന്പോൾ പൗത്രന്മാരിൽ നിന്നുള്ള ആദ്യരാജാവാകും.
അബ്ദുൾ അസീസിന്റെ പിൻഗാമി സൗദ് രാജാവിനെ 1964-ൽ മറ്റു സഹോദരന്മാർ ചേർന്നു രാജിവയ്പിക്കുകയായിരുന്നു. ധൂർത്തും കാര്യപ്രാപ്തിയില്ലായ്മയുമാണ് കാരണം. പകരംവന്ന ഫൈസൽ രാജാവിനെ രാജകുടുംബത്തിലെ ഒരംഗം വധിച്ചു. പിന്നീട് സിംഹാസനത്തിലേറിയവരെല്ലാം മരണംവരെ പദവി വഹിച്ചു.
സൗദി: സൽമാൻ രാജാവ് സ്ഥാനമൊഴിയുമെന്നു വീണ്ടും റിപ്പോർട്ടുകൾ
12:24 AM Nov 19, 2017 | Deepika.com