പാരീസ്: രാജിപ്രഖ്യാപിച്ച് രണ്ടാഴ്ച സൗദി അറേബ്യയിൽ തുടർന്ന ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരി ഇന്നലെ പാരീസിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരത്തിന് ഹരീരിയെ മാക്രോൺ ക്ഷണിച്ചു വരുത്തുകയായിരുന്നു. ബുധനാഴ്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ലബനനിലെത്തുമെന്ന് ഹരീരി പാരീസിൽനിന്ന് ഫോണിൽ അറിയിച്ചതായി ലബനീസ് പ്രസിഡന്റ് മൈക്കൽ ഔൺ അറിയിച്ചു.
സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കണ്ടശേഷമാണ് ഹരീരി റിയാദ് വിട്ടത്. തന്നെ സൗദി തടവിലിട്ടിരിക്കുകയാണെന്ന ആരോപണം പാരിസിലേക്കു തിരിക്കും മുന്പ് ഹരീരി ട്വിറ്ററിലൂടെ നിഷേധിച്ചു.
ഈ മാസം നാലിന് സൗദി തലസ്ഥാനത്ത് രാജി പ്രഖ്യാപിച്ച ഹരീരി തിരിച്ച് സ്വരാജ്യത്തേക്ക് മടങ്ങിയില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഹരീരിയെ സൗദി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ലബനീസ് പ്രസിഡന്റ് മൈക്കൽ ഔണും ഹിസ്ബുള്ളയും ആരോപിച്ചു.
അറബ് മേഖലയിലെ മേൽക്കൈയ്ക്കായി ഷിയാ ഇറാനും സുന്നി സൗദിയും തമ്മിൽ നടക്കുന്ന ബലപരീക്ഷണത്തിന്റെ ഫലമാണ് ഹരീരിയുടെ രാജി. സുന്നി മുസ്ലിമായ ഹരീരിക്ക് സൗദിയുമായി അടുപ്പമുണ്ട്. ഇറാനെ അദ്ദേഹം തള്ളിപ്പറയുന്നു.
രാജിയെത്തുടർന്ന് ലബനിൽ രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാൻ ഫ്രാൻസ് നടത്തുന്ന നീക്കങ്ങളുടെ ഫലമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ലബനൻ മുന്പ് ഫ്രാൻസിന്റെ അധീനതയിലായിരുന്നു.
ഹരീരിയുടെ രാജി ലബനീസ് പ്രസിഡന്റ് മൈക്കൽ ഔൺ സ്വീകരിച്ചിട്ടില്ല.
ഹരീരി പാരീസിൽ, ബുധനാഴ്ച ലബനനിലെത്തിയേക്കും
12:24 AM Nov 19, 2017 | Deepika.com