വാഷിംഗ്ടൺ: ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായത്തിൽ നിരാശയെന്നു ലോകത്തിലെ അതിസന്പന്നനും മൈക്രോസോഫ്റ്റ് കന്പനിയുടെ സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. ടൈംസ് ഓഫ് ഇന്ത്യയുടെ ബ്ലോഗിലാണ് ബിൽ ഗേറ്റ്സ് ഇങ്ങനെ കുറിച്ചത്.
ഇന്ത്യയിൽ ആരോഗ്യബോധവത്കരണ പ്രവർത്തനങ്ങൾക്കു ബിൽഗേറ്റ്സിന്റെ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹായം അഭ്യർഥിച്ച് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച ബിൽഗേറ്റ്സിനെ സന്ദർശിച്ചിരുന്നു. പല മേഖലകളിലും ഇന്ത്യ വളർച്ചയുടെയും നവീകരണത്തിന്റെയും പാതയിലാണ്. എന്നാൽ, വിദ്യാഭ്യാസ നിലവാരത്തിൽ ഇന്ത്യ താഴോട്ടാണ്. കുട്ടികളിലെ പോഷകാഹാരക്കുറവാണ് ഇതിനു മുഖ്യതടസമെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ പൊതുജനാരോഗ്യമേഖലയിൽ സമ്പന്ന രാഷ്ട്രങ്ങൾക്കൊപ്പം ഇന്ത്യയ്ക്കു വളരാനാവില്ലെന്നും ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. 2005-06ലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ 48 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവുമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ്. ഇവരാണ് പിന്നീട് ജോലി ചെയ്യുന്ന വിഭാഗമായി മാറുന്നത്. പൊതുജനാരോഗ്യം അവഗണിക്കുന്നതുമൂലം ഭാവിയുടെ സാധ്യകളാണ് കൊട്ടിയടയ്ക്കുന്നത്. പകുതിയിലധികം സ്ത്രീകളും 25 ശതമാനം പുരുഷന്മാരും അവരുടെ ജോലിചെയ്യുന്ന പ്രായത്തിൽ വിളർച്ച മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ബിൽഗേറ്റ്സ് ബ്ലോഗിൽ കുറിച്ചു.
ആധാർ നന്പറുമായി ബന്ധപ്പെട്ടുള്ള സ്വകാര്യതയെക്കുറിച്ചു പറയവേ ആരുടെയും സ്വകാര്യത ഭഞ്ജിക്കരുതെന്ന് നന്ദൻ നിലേകനിക്കു നിർബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധാർ വ്യാജനാണയങ്ങളെ കണ്ടെത്താനുള്ള ഉപാധിയാണ്. ആരെങ്കിലും വ്യാജ വിലാസവുമായി പ്രത്യക്ഷപ്പെട്ടാൽ അതു കണ്ടെത്താൻ ആധാർവഴി സാധിക്കും.
ശൗചാലയങ്ങൾ നിർമിക്കുന്നത് അക്കൗണ്ടു തുറക്കുന്നതുപോലെയാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ശുചിത്വ ഇന്ത്യക്കായി നടത്തിവരുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ പുകഴ്ത്തിയാണ് ബിൽഗേറ്റ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഗ്രാമഗ്രാമന്തരങ്ങളിൽ ശുചിത്വ സംസ്കാരം പ്രചരിപ്പിക്കാൻ ശൗചാലയങ്ങൾ അനിവാര്യമാണ്. ഗ്രാമവാസികളുടെ മനസിലും ശുചിത്വ ചിന്ത വളർത്താൻ ഇതുപകരിക്കുമെന്നും ബിൽഗേറ്റ്സ് കുറിച്ചു.
ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം താഴ്ചയിലേക്കെന്നു ബിൽ ഗേറ്റ്സ്
12:03 AM Nov 18, 2017 | Deepika.com